Saturday, September 14, 2013

റിയാസ് - എന്റെ ഉറ്റ ചങ്ങാതിക്ക് ഓർമപ്പൂക്കൾ

ചരമ വാർഷികം 
**************

മരണമേ 
നിനക്കാവില്ല റാഞ്ചാൻ 
എന്റെ ഓർമപ്പുസ്തകം ! 



 

Friday, September 16, 2011

ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു. നിങ്ങള്‍ രണ്ട് പേരും വിട്ടുപിരിഞ്ഞിട്ട്.... കൃത്യം ഒരുവര്‍ഷം.....



by  K.A.Yoosef


2010 സെപ്റ്റംബര്‍ 14 രാത്രിയില്‍ ഉറക്കത്തില്‍ ജീവന്‍ നിലച്ച് പോയ രണ്ട് യുവാക്കളുടെ വേര്‍പാടില്‍ ആഴ്ചകളോളം നൊമ്പരപ്പെടുന്ന കൂട്ടുകാരന്റെയും നാട്ടുകാരുടെയും ഓര്‍മക്കുറിപ്പാണിവിടെ. സെപ്റ്റംബര്‍ 16 ന് വിവാഹം ഉറപ്പിച്ച് പുതുവസ്ത്രവും വാങ്ങി കല്യാണത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയ പല്ലാരിമംഗലം കല്യാംപുറത്ത് അബൂബക്കര്‍ മുസ്‌ലിയാരുടെ മകന്‍ ജുബൈര്‍ ഷാ എന്ന 28 കാരന്‍, മറ്റേത്  എടത്തല നാലാംമൈലില്‍ നീരിയേലി വീട്ടില്‍ പരേതനായ ഖാലിദിന്റെ മകനും  'മാധ്യമം' തൃശൂര്‍ യൂനിറ്റ് സബ് എഡിറ്ററുമായ എന്‍.കെ. റിയാസ് എന്ന 26 കാരന്‍.


റിയാസ്

.................................

കൊച്ചിയിലും തൃശൂറും ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട്. റിയാസുമായി കൃത്യം 363 ദിവസത്തെ പരിചയം മാത്രമേ എനിക്കുള്ളൂ. (ഒരു വര്‍ഷത്തിന് രണ്ടുദിവസം ബാക്കി). പക്ഷേ, ഒരുപാട് നാളത്തെ സൗഹൃദം എനിക്ക് സമ്മാനിച്ചിരുന്നു. തൃശൂര്‍ വെച്ചാണ് ഞങ്ങള്‍ ശരിക്കും അടുക്കുന്നത്. അവിടത്തെ ജോലി പ്രശ്‌നങ്ങളില്‍ സദാ വ്യാകുലനായിരുന്നു റിയാസ്. പുതിയ യൂനിറ്റ് തുടങ്ങുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളായിരുന്നു അത്.

ഞാന്‍ ഡി.ടി.പി ഓപ്പറേറ്ററായി പണി പ~ിച്ച് വരുന്നതേയുള്ളൂ. ഇന്റര്‍നെറ്റിന്റെയും മൊബൈലിന്റെയും അമിത ഉപയോഗം ശ്രദ്ധയില്‍ പെട്ട റിയാസ് എന്നോട് ചോദിച്ചു. 'തൃശൂര്‍ വന്നാല്‍ പോലും നിനക്ക് ചാറ്റ് ചെയ്യാന്‍ സമയമുണ്ടോ' ?. പെട്ടെന്ന് മെയില്‍ സൈന്‍ ഔട്ട് ചെയ്ത് മോണിറ്ററിലേക്ക് നോക്കി വിഷമിച്ചിരിക്കുന്ന എന്റെ അടുക്കല്‍ റിയാസ് വന്ന് പറഞ്ഞു. 'നിനക്ക് വിഷമം ഉണ്ടാകാന്‍ പറഞ്ഞതല്ല, ജോലി സമയങ്ങളില്‍ കൃത്യത പാലിക്കണം, ചെയ്യുന്ന വര്‍ക്കില്‍ മാത്രം ശ്രദ്ധിക്കണം, വര്‍ക്ക് ചെയ്യുമ്പോള്‍ മറ്റൊരു പണിയിലേക്കും ശ്രദ്ധ തിരിഞ്ഞ് പോകാന്‍ പാടില്ല, തെറ്റ് വന്നിട്ട് പറഞ്ഞിട്ട് കാര്യമില്ലല്ലോ'?.

റിയാസിന്റെ വാക്കുകള്‍ ഒന്ന് രണ്ട് ആഴ്ചയോളം എന്റെ മനസില്‍ തന്നെ ഉണ്ടായിരുന്നു. എന്നോടുള്ള ദേഷ്യം കൊണ്ടാണോ ഇങ്ങനെ പറഞ്ഞത്. പിന്നെ ഞാന്‍ മനസിലാക്കി. അത് എന്റെ തെറ്റാണ്്. ആ തെറ്റ് ഞാന്‍ തിരുത്തിയപ്പോള്‍ എനിക്ക് കൂടുതല്‍ നന്നായി ജോലിയില്‍ ശ്രദ്ധിക്കാനും പറ്റി. ഒരു ജ്യേഷ്~ന്റെ ഉപദേശം പോലെ ഇപ്പോഴുമത് ഞാന്‍ ഓര്‍ക്കുന്നു. എന്റെ ജീവിതത്തില്‍ ഉപകാരപ്പെട്ട ഒരുപദേശമായിരുന്നു അത്.

ജോലിയില്‍ വളരെ കൃത്യത പാലിച്ചിരുന്ന റിയാസ് ഞങ്ങള്‍ക്കെല്ലാം മാതൃകയാക്കാന്‍ പറ്റുന്ന ഒരു കൂട്ടുകാരനായിരുന്നു. റിയാസ്- ഇഖ്ബാല്‍ കൂട്ടുകെട്ട് ഇവിടെ പാട്ടായിരുന്നു. എനിക്ക് കൊച്ചിയില്‍ നിന്ന് തൃശൂര്‍ക്ക് പോകുമ്പോള്‍ ഇവരെ തിരിച്ചറിയില്ലായിരുന്നു. ഒരിക്കല്‍ ഇഖ്ബാലിന്റെ പ്രണയകഥ പറഞ്ഞ് ഞാന്‍ റിയാസിനെ കളിയാക്കിയിരുന്നു. അന്ന് നന്നായി അഭിനയിച്ചു റിസ്. ഞാന്‍ ഇഖ്ബാലാണെന്നും ആരാണ് ആ പ്രണയ കഥ പറഞ്ഞതെന്നും വളരെ വിഷമത്തോടെ എന്നോട് ചോദിച്ചു. പിന്നീടാണ് ഞാന്‍ അറിഞ്ഞത് അത് ഇഖ്ബാലിന്റെ പ്രിയ സുഹൃത്ത് റിസ് ആയിരുന്നെന്ന്. അത് പറഞ്ഞ് റിയാസ് ഒരുപാട് ചിരിക്കാറുണ്ടായിരുന്നു.

ജോലിക്കെല്ലാം ശേഷം ഞങ്ങള്‍ ഒരുമിച്ച് ചായ കുടിക്കാന്‍ പോകുമായിരുന്നു. എന്തൊരു സ്‌നേഹമുള്ള പെരുമാറ്റമായിരുന്നു. ഒരു ജ്യേഷ്~നെ പോലെ. അവസാനമായി ഞങ്ങള്‍ തൃശൂര്‍ ഡെസ്‌കില്‍ ജോലിക്ക് ശേഷം കിടന്നുറങ്ങിയിട്ട് രാവിലെ 7.20 നുള്ള തൃശൂര്‍- എറണാകുളം പാസഞ്ചറിന് പോകാന്‍ ഒരുമിച്ച് യാത്രയായി. ടിക്കറ്റ് എടുക്കുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ 'നീ എടുത്താല്‍ മതി, ഞാന്‍ ട്രെയിന്‍ വരുന്നോ എന്ന് നോക്കട്ടെ, എനിക്ക് സീസണ്‍ ടിക്കറ്റ് ഉണ്ട്' എന്ന് പറഞ്ഞു.  ടിക്കറ്റ് കൗണ്ടറിന്റെ അടുത്തും പ്ലാറ്റ് ഫോമിലും രണ്ട് മൂന്നുവട്ടം മാറിമാറി പോയി നോക്കികൊണ്ടിരുന്നു. എനിക്ക് ഇരിക്കാന്‍ സീറ്റ് തന്നിട്ട് റിയാസ് എവിടെയോ പോയി ഇരുന്നു. പിന്നെ ആലുവയില്‍ ഒരുമിച്ച് ട്രെയിന്‍ ഇറങ്ങിയപ്പോഴാണ് കാണുന്നത്. റിസ് അവന്റെ വീട്ടിലേക്കും ഞാന്‍ കളമശേരിയിലേക്കും രണ്ട് ബസ് കയറി പിരിഞ്ഞു. പിന്നെ റിസ്സിനെ കുറിച്ച് കേള്‍ക്കുന്നത് സെപ്റ്റംബര്‍ 14 രാത്രിയിലത്തെ സൈലന്റ് ഹാര്‍ട്ട് അറ്റാക്കിനെക്കുറിച്ചാണ്.



ജുബൈര്‍ ഷാ

................................................

വിശ്വസിക്കാന്‍ കഴിയുന്നില്ല ; ഇനിയും നാട്ടില്‍ ചെല്ലുമ്പോള്‍ നീ ഇല്ലാതിരിക്കുന്ന ഒരു കവലയെക്കുറിച്ച്, നീ സ്ഥിരമായി നമസ്‌കാരത്തിന് ശേഷം കുശലം പറയാന്‍ കിടക്കുന്ന മടിയൂര്‍ മുഹ്‌യിദ്ദീന്‍ ജുമാമസ്ജിദിലെ വരാന്തയെ കുറിച്ച്, നീ മണവാട്ടിയോടൊരുമിച്ച് യാത്രചെയ്യാന്‍ വാങ്ങിയ കാറില്‍ നീ ഇല്ലാതിരിക്കുന്നതിനെക്കുറിച്ച്....

എല്ലാ മരണവും ഒരു വേദനയാണ്. പക്ഷേ, നിന്റെ മരണം ഓര്‍ത്താലും ഓര്‍ത്താലും തീരാത്ത സ്വപ്‌നങ്ങള്‍ മാത്രം ബാക്കിവെച്ച്... നിറയെ പച്ച പ്രതീക്ഷകളുമായി നീ റിയാദില്‍ നിന്ന് വന്ന്, നാട്ടില്‍ നിന്ന് വിവാഹം കഴിച്ച്, പോകുമ്പോള്‍ ഭാര്യയെയും റിയാദിലേക്ക് കൊണ്ടുപോകാനുള്ള വിസയുമായിട്ടായിരുന്നു നീ വന്നത്. ഈ നാടിനെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തിയിട്ട് നീ പോയി. ആരോടും ഒന്നും പറയാതെ, എല്ലാവര്‍ക്കും പ്രതീക്ഷകളും സ്വപ്‌നങ്ങളും നീ കൊടുത്തു. ആവശ്യത്തിലേറെ സ്‌നേഹം നിന്റെ പെങ്ങള്‍മാര്‍ക്ക് കൊടുത്തു.

അവസാനമായി നീ റിയാദില്‍ നിന്ന് വന്നത് പറയാം. വിവാഹം കഴിച്ച് ഭാര്യക്കും നിനക്കും തിരികെ പോകാനുള്ള വിസയും കൂടാതെ, ഒരു ഹൗസ് ഡ്രൈവര്‍ വിസയും നീ ജോലി ചെയ്യുന്നിടത്ത് നീ പുതുതായി തുടങ്ങാന്‍ പോകുന്ന ഷോപ്പിലേക്കുള്ള ഒരു എ.സി മെക്കാനിക്കിന്റെ വിസയും നിന്റെ കയ്യിലുണ്ടായിരുന്നു. ഒരു രാത്രി നീ  വിളിച്ചിട്ട് പറഞ്ഞു. യൂസുഫേ, രണ്ട് വിസയുണ്ട്, മാധ്യമത്തില്‍ പരസ്യം കൊടുക്കാന്‍ പറ്റുമോ ?. അന്വേഷിച്ച് പറയാമെന്ന് പറഞ്ഞ് ഫോണ്‍ വെച്ചു. പരസ്യ വിഭാഗവുമായി ബന്ധപ്പെട്ടപ്പോള്‍ 'അംഗീകൃത ഏജന്‍സികളില്‍ നിന്നുള്ള വിസ പരസ്യങ്ങള്‍ മാത്രമെ കൊടുക്കൂ' എന്നാണ് പറഞ്ഞത്. മാധ്യമം കൊച്ചി ബ്യൂറോയില്‍ അന്വേഷിച്ചപ്പോള്‍ 'വിസ പരസ്യം' കൊടുത്ത് തട്ടിപ്പ് നടത്തിയ ഒരു എസ്.ഐയുടെ കഥ പറഞ്ഞ് തന്നു. രണ്ടാമത് നിനക്ക് വേണ്ടി പത്രത്തിലേക്ക് ഞാന്‍ അന്വേഷിക്കുന്നത് നിന്റെ മയ്യിത്ത് നമസ്‌കാരാഭ്യര്‍ഥന കൊടുക്കാന്‍ പറ്റുമോ എന്നറിയാന്‍ വേണ്ടിയാണ്. രണ്ടും നടന്നില്ലല്ലോ ജുബൈറേ.

പ്രിയപ്പെട്ട ജുബൈറേ, മറക്കാന്‍ കഴിയാത്ത കുറെ അനുഭവങ്ങള്‍ എനിക്കും, നിന്റെ കുടുംബത്തിനും നാട്ടുകാര്‍ക്കും സമ്മാനിച്ച് വളരെ പെട്ടെന്ന് നീ ഞങ്ങളെയെല്ലാം വിട്ട് പോയി. 'നിനക്ക് വേണ്ടി നീ ജിവിച്ചില്ല' എന്ന് ഞങ്ങള്‍ പറയും. എല്ലാം നിന്റെ കുടുംബത്തിന് വേണ്ടി മാത്രമായിരുന്നു. എത്ര ത്യാഗങ്ങള്‍ നീ ചെയ്തു. അവസാനം നിനക്കായ് നീ ഒരു ജീവിതം സ്വപ്‌നം കണ്ടപ്പോഴേക്കും വിധി നിന്നെയും കൊണ്ട് പറന്നു.

ഓര്‍ക്കുകയാണ് ജുബൈറേ, ഒരിക്കല്‍ ഞാന്‍ മടിയൂര്‍ ദര്‍സില്‍ പ~ിക്കുമ്പോള്‍, രാത്രി വളരെ വൈകി മൂത്രപ്പുരയിലേക്ക് വന്നപ്പോള്‍ നീയും നിന്റെ കൂട്ടുകാരന്‍ ഫൈസലും പള്ളിയുടെ സന്‍തൂഖ് ഇരിക്കുന്ന സ്ഥലത്തിരുന്ന് പോസ്റ്റര്‍ എഴുതുകയാണ്. അമേരിക്കന്‍- ഇസ്രയേല്‍ വിരുദ്ധ പോസ്റ്ററുകള്‍. ആ സമയത്ത് അവിടെയിരിക്കാന്‍ നിന്നെ പ്രേരിപ്പിച്ചത് നിന്റെ മതത്തോടും മര്‍ദിതരോടുമുള്ള ഒരു ചെറുപ്പക്കാരന്റെ ആവേശമാണ്. വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ഡിസംബര്‍ ആറുകളില്‍ പി.ഡി.പി ആഹ്വാനം ചെയ്തിരുന്ന ഹര്‍ത്താലില്‍ നീയും പങ്കാളിയായിരുന്നു. ഞങ്ങളെയെല്ലാം വിളിച്ച് വഴി ബ്ലോക്ക് ചെയ്യിക്കാന്‍ നീ ആവേശത്തോടെ പോകുമായിരുന്നു.

അതെല്ലാം ഉപേക്ഷിപ്പിച്ച് നിന്നെ ദര്‍സില്‍ ചേര്‍ത്തു. അപ്പോള്‍, അവിടെ നീ കാട്ടികൂട്ടിയ തമാശകളും കുസൃതികളും, എല്ലാം വളരെ വലുതായിരിക്കുന്നു. പിന്നെ നീ പ്രവാസ ജീവിതത്തിലേക്ക്. ഒരു കുടുംബത്തിന്റെ മൂത്ത മകന്‍ എന്ന നിലയില്‍ എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുത്ത്, നാട്ടിലെ മുഴുവന്‍ കൂട്ടുകാരെയും വിട്ട് മരുഭൂമിയിലേക്ക് നീ വിമാനം കയറി. നീ പണം സമ്പാദിച്ചു. നിന്റെ മൂന്നുപെങ്ങള്‍മാരെയും നീ വിവാഹം കഴിപ്പിച്ചയച്ചു.

നോമ്പ് 27 ാം രാവില്‍ അസര്‍ നമസ്‌കാരത്തിന് ശേഷം നീ കിടക്കാറുള്ള മടിയൂര്‍ പള്ളിയുടെ വരാന്തയില്‍ നിന്റെ കാലില്‍ തല വെച്ച് ഞാന്‍ കിടന്നപ്പോള്‍ എന്റെ തലയില്‍ തലോടി നീ പറഞ്ഞു. യൂസുഫേ, ഇളയപെങ്ങള്‍ക്ക് പറ്റിയ ചെക്കന്‍ വല്ലതും ഉണ്ടെങ്കില്‍ പറയണം, എന്റെ കല്യാണം കഴിഞ്ഞാല്‍ ഉടന്‍ നടത്തണം. ഞാന്‍ പറഞ്ഞു. അന്വേഷിച്ചിട്ട് പറയാം. അവിടെത്തന്നെവെച്ച് നീ പറഞ്ഞു. ഒരു കൊല്ലനെ (വീടുപണിക്കാരന്‍) കിട്ടുമോ? ചെറിയ ചെറിയ പണികള്‍ വീട്ടില്‍ പൂര്‍ത്തിയാക്കാനുണ്ട്. കല്യാണം അടുത്ത് വരികയല്ലേ ?. ഞാന്‍ 'മണി' എന്നു വിളിക്കുന്ന ഒരു കൊല്ലനെ കുറിച്ച് നിനക്ക് പറഞ്ഞ് തന്നു. നീ അന്വേഷിക്കാം എന്ന് പറഞ്ഞു. ആ മഴയുള്ള അസ്വര്‍ നമസ്‌കാരത്തിന് ശേഷം നീ വീട്ടിലേക്ക് പോയത് ഞാന്‍ വാങ്ങിത്തന്ന അഷ്‌കറിന്റെ കുട ചൂടിയാണ്. പെട്ടെന്ന് വീട്ടില്‍ ചെന്ന് കുടുംബത്തോടൊപ്പം ഇരിക്കാനുള്ള നിന്റെ മനസ്. ഞങ്ങള്‍ക്കാര്‍ക്കുമില്ലാത്ത ഒരു വലിയ മനസാണ് നിന്റെ.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മരണം എന്ന വാര്‍ത്ത ഒരു വലിയ സംഭവമായി എനിക്ക് തോന്നിയിരുന്നില്ല. പക്ഷേ, മനസിനെ അടിമുടി ഇളക്കി മറിച്ച ഒരു മരണ വാര്‍ത്തയായിരുന്നു നിന്റെ. കഴിഞ്ഞ വര്‍ഷങ്ങളില്‍ എത്രയോ കൂട്ടുകാര്‍ അപകടങ്ങളില്‍ പോലും മരിച്ചിരിക്കുന്നു. പക്ഷേ, നിശബ്ദമായ ഉറക്കത്തില്‍ നീ മരണത്തിലേക്ക് പോയപ്പോള്‍, എങ്ങനെയാണ് ഞങ്ങള്‍ക്കിത് സഹിക്കാന്‍ കഴിയുക. ഒരു മരണത്തിനും നാട്ടുകാരും വീട്ടുകാരും യുവാക്കളും കരയുന്നത് ഞാന്‍ കണ്ടിട്ടില്ല. ഇത്ര ഭീതിയോടെ മരണത്തെക്കുറിച്ച് പറയുന്നതും ഞാന്‍ കേട്ടിട്ടില്ല.

നാട്ടിലെ കൂട്ടുകാര്‍ക്കിടയില്‍ എന്നും നീയൊരു വേദനയുള്ള ഓര്‍മയായിരിക്കും. നിന്റെ കുസൃതികളും തമാശകളും അധ്വാനവും ആത്മാര്‍ഥതയും എല്ലാം ഒരു ഓര്‍മയായിരിക്കും. നിന്റെ പറമ്പില്‍ കൃഷിപണിയും റമ്പറിന് വളം ഇടാനും (നാട്ടിലെ ചെറുപ്പക്കാരെല്ലാം കവലയിലിരുന്ന് കുശലം പറയുമ്പോള്‍) നീ കാണിച്ചിരുന്ന 'മിടുക്ക്' നിനക്ക് 'മാപ്പിളക്കുട്ടന്‍' എന്ന ഓമനപ്പേര്‍ സമ്മാനിച്ചിരുന്നുവല്ലോ ?. വീട്ടുജോലി ചെയ്യുന്നവര്‍ക്ക് ഞങ്ങള്‍ സാധാരണ വിളിക്കാറുള്ള പേരാണ് മാപ്പിളക്കുട്ടന്‍.

നോമ്പ് 27 ന്റെ രാത്രിയില്‍ പള്ളിയില്‍ ഭജനമിരിക്കാന്‍ വന്ന നമ്മള്‍ കോട്ടപ്പറമ്പേല്‍ മമ്മു ഇക്ക ബാത്ത് റൂമില്‍ നിന്ന് വീണതറിഞ്ഞ് നമ്മള്‍ രണ്ടുപേരും ആ ഇടവഴികളിലൂടെ വെളിച്ചമില്ലാതെ ഓടി. അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വരെ നമ്മള്‍ അവിടെ നിന്നിരുന്നു. അപരന് ആപത്ത് ഉണ്ടാകുമ്പോള്‍ ഓടിയടുക്കുന്ന നിനക്ക് ഒരാപത്ത് വന്നപ്പോള്‍ ഞങ്ങളൊന്നും നിന്റെ അടുക്കല്‍ ഇല്ലാതെപോയല്ലോ. അതേ ദിവസം നിന്നെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും ഒരുപാട് തമാശകള്‍ പറഞ്ഞ 'പ്രവാസി' കൂട്ടുകാരോട് ഒന്നും എതിര്‍ത്ത് പറയാതെ 'നിശബ്ദത' പാലിച്ച നീ... പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങി സ്ഥിരമായി നമ്മള്‍ നാട്ടുവര്‍ത്തമാനം പറയുന്ന പോസ്റ്റിന്റെ താഴെ ഞങ്ങളെല്ലാവരും നിക്കുമ്പോഴും നീ പള്ളിയില്‍ നിന്നിറങ്ങി 'നിശബ്ദമായി' വീട്ടിലേക്ക് പോയി. ആളുകള്‍ പരസ്പരം ചോദിച്ചിരുന്നു. ജുബൈറിനെന്ത് പറ്റിയെന്ന്. ചിലര്‍ അന്നേരം വിളിച്ച് പറഞ്ഞു. 'ജുബൈറേ- ഇനി നിന്റെ കല്യാണം ആരും മുടക്കില്ല' എന്ന്, പുഞ്ചിരിയോടെ നീ അവിടെ നിന്നും വിടവാങ്ങി.

നോമ്പില്‍ നാലുവട്ടം ഖുര്‍ആന്‍ മുഴുവന്‍ ഓതിയ നീ നിശബ്ദമായി മരണത്തിലേക്ക് തയാറെടുക്കുകയായിരുന്നുന്നെന്ന് ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. മാധ്യമത്തില്‍ നിന്ന് ഞാന്‍ മടിയൂര്‍ വന്നിട്ട് ആദ്യമായി നിന്നെ കാണുന്നത് അസറിന് ശേഷം നീ പുറത്തിരിക്കുന്നതാണ്. 'ബുള്‍ഹാന്‍' വെച്ച നിന്റെ താടിയില്‍ പിടിച്ച് ഞാന്‍ ചോദിച്ചു. എന്താണ് ജുബൈറേ, ഇത് ബോറല്ലേ, ഇത് കളയരുതോ?. പിറ്റേന്ന് നിന്നെ കണ്ടപ്പോള്‍ അത് നീ വടിച്ച് മാറ്റിയിരുന്നു. ഞാന്‍ ചോദിച്ചു. എന്തിനാണ് ജുബൈറേ അത് കളഞ്ഞത്?. ജുബൈര്‍ പറഞ്ഞു. 'നീ പറഞ്ഞില്ലേ, അതു കൊണ്ടാണ് ഞാന്‍ കളഞ്ഞത്'

നീ കല്യാണം വിളിച്ചത് ഞാന്‍ ഓര്‍ക്കുന്നു. സുബ്ഹ് നമസ്‌കാരത്തിന് ശേഷം നീ പിറകില്‍ വന്ന് ഞോണ്ടി വിളിച്ചു. നമ്മള്‍ രണ്ടുപേരും പുറത്ത് ആ വരാന്തയില്‍ പോയി നിന്നു. നീ കുറെ സംസാരിച്ചു. ഞാന്‍ കല്യാണത്തിന്റെ എല്ലാ വിശേഷങ്ങളും ചോദിച്ചു. നീ ശനിയാഴ്ച പരിപാടി ഒന്നും വെക്കണ്ടേ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞത്, ഒന്നും വേണ്ട, നമുക്ക് ഒരു ദിവസത്തെ പരിപാടി മതി. എന്നാലും കുറച്ചുപേര്‍ക്കുള്ള ഭക്ഷണം ശനിയാഴ്ച കരുതണം എന്നാണ്. ഞായറാഴ്ച വേറെ കല്യാണമുള്ളവര്‍ ശനിയാഴ്ച വരും എന്ന് പറഞ്ഞു. നമ്മള്‍ അന്നും സ്‌നേഹത്തോടെ പിരിഞ്ഞു. പ്രതീക്ഷയോടെയും.

നിന്റെ ഖബറടക്കത്തിന് ശേഷം രണ്ട് പ്രാവശ്യം വീണ്ടും ഞാന്‍ കരഞ്ഞ് പോയി. ഖബറടക്കം കഴിഞ്ഞ് ഓര്‍മയില്‍ നിന്ന് സ്വയം മാറ്റാന്‍ ശ്രമിച്ച്‌കൊണ്ടിരിക്കുമ്പോള്‍, എന്റെ തറവാട്ടില്‍ വന്ന് വിഷമത്തോടെയിരിക്കുമ്പോള്‍ എന്റെ കയ്യില്‍ ഒരു പേപ്പര്‍ കിട്ടി. വെറുതെയെടുത്ത് നോക്കിയപ്പോള്‍ ക്രീം കളറില്‍ പ്രിന്റ് ചെയ്ത ഒരു കല്യാണകുറി. അതിലെ പേരും നിക്കാഹിന്റെ സമയവും ഞാന്‍ വായിച്ചു. 'നിക്കാഹ് 26.09.2010, ജുബൈര്‍ ഷാ' ..... സത്യത്തില്‍ ഞാന്‍ വല്ലാത്ത ഒരവസ്ഥയില്‍ ആയിപ്പോയി.

രണ്ടാമത് എറണാകുളത്തിന് പോകാന്‍ കോതമംഗലം സ്റ്റാന്‍ഡില്‍ വന്ന് നിക്കുമ്പോള്‍ വെറുതെ കണേ്ണാടിച്ചപ്പോള്‍ ഒരു പരസ്യം കണ്ടു. 'സൗദിയിലേക്ക് വിസ വില്‍പനക്ക്, എ.സി മെക്കാനിക്കിനെയും ഹൗസ് ഡ്രൈവറെയും ആവശ്യമുണ്ട്,. എനിക്ക് ഒന്നും തോന്നിയില്ല. ഞാന്‍ താഴേക്ക് നോക്കി. അതില്‍ ഒരു ലാന്‍ഡ് ഫോണ്‍ നമ്പര്‍ കണ്ടു. 2563839. ഞെട്ടിത്തകര്‍ന്നുപോയി. അത് നിന്റെ വീട്ടിലെ നമ്പറായിരുന്നു.

ഒരേ ഒരു പ്രാര്‍ഥനയേ ഉള്ളൂ. വിധി ഇത്രക്ക് ക്രൂരത കാട്ടുന്ന നാളുകളില്‍..എല്ലാം ക്ഷമിക്കാനുള്ള കരുത്ത് ഞങ്ങള്‍ക്കെല്ലാം തരേണമേ.





Wednesday, September 7, 2011

തേക്കിന്‍കാട് മൈതായില്‍ റിയാസിന്റെ കണ്ണുവെട്ടിച്ച്


പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചരിത്രമുറങ്ങുന്ന തേക്കിന്‍കാട് മൈതാനിയില്‍ നടന്ന വാര്‍ത്താ ചിത്രപ്രദര്‍ശനത്തിന് നേതൃത്വം കൊടുത്ത 'മാധ്യമം' സ്റ്റാഫ് ഫോട്ടോഗ്രാഫര്‍ പി.ബി.ബിജു ഒരുപാട് കാര്യങ്ങള്‍ക്കായി സഹായം ചോദിച്ചിരുന്നു. ഒന്നിനും സാധിക്കാത്തവിധം തിരക്കായിരുന്നു. ഒരുപക്ഷെ, ആ തിരക്കും ഒഴിഞ്ഞുമാറലും ഒരു വേദനയെ വൈകിയെത്തിക്കാന്‍ വേണ്ടിയായിരുന്നെന്നാണ് പിന്നീട് മനസ്സിലായത്.

ഉദ്ഘാടനദിവസം(2011 ആഗസ്റ്റ്  ഏഴ്)വൈകുന്നേരം നാലോടെ തേക്കിന്‍കാട് മൈതാനിയിലെ പ്രദര്‍ശനം കാണാനിറങ്ങി. പ്രദര്‍ശനനഗരിയുടെ മുന്നിലൂടെ അകത്തേക്ക് പ്രവേശിക്കാനൊരുങ്ങുമ്പോള്‍ അവിടെ എന്റെ റിയാസ്. പതിവ് പുഞ്ചിരിയോടെ എന്തോ ചോദിക്കുന്ന മട്ടില്‍. അടുത്തേക്ക് ചെന്നു. വെയിലടിച്ച് നിറവ്യത്യാസം വന്ന ആ കണ്ണടച്ചില്ലിനിടയിലൂടെ അവന്‍ കണ്ണുകള്‍ നിശ്ചലം പിടിച്ചിരുന്നു. വര്‍ഷമൊന്നായിട്ടും അന്നെപ്പോഴോ വടിച്ചുനിര്‍ത്തിയ മീശയിലെടും താടിയിലെയും കുറ്റിരോമങ്ങള്‍ വളര്‍ന്നിട്ടില്ല. വലതുഭാഗത്തുനിന്ന് ഇരുവശത്തേക്കും വകഞ്ഞുവച്ച ആ മുടിയെ വിരൂപമാക്കാനാകാതെ തേക്കിന്‍ക്കാട്ടില്‍ വീശുന്ന കാറ്റ് വഴിമാറി പോയി.
അവന്‍ ചോദിക്കുന്നതെന്തെന്ന് മനസ്സിലായില്ല. എന്റെ സ്വകാര്യ വിശേഷമാണോ? അതോ ബ്യൂറോയിലെയും ഡെസ്കിലെയും കാര്യങ്ങളാണോ? ഏതെങ്കിലും വാര്‍ത്തയെക്കുറിച്ചാണോ? അറിയില്ല, അവന് ഒരേ ഭാവം മാത്രമായിരുന്നു. എന്താണെന്ന് നീ പറയുന്നതെന്ന് അവനോട് ചോദിച്ചെന്നാണ് എന്റെ മനസ്സ് പറയുന്നത്. അവന്‍ അതിനൊന്നും മറുപടി പറയുന്നതായി തോന്നിയില്ല. ഞാന്‍ ചോദിച്ചത് അവന്‍ കേള്‍ക്കാതെ പോയിട്ടുണ്ടാവുമോ? ഇല്ല, അങ്ങനെയെങ്കില്‍ അവന്‍ എന്നോട് ഇങ്ങനെ ചിരിക്കുമായിരുന്നില്ല.

അവനെ തനിച്ചാക്കി പ്രദര്‍ശന പന്തലിലേക്ക് തനിച്ചുപോകാന്‍ എനിക്കായില്ല. വിളിച്ചിട്ടും അവന്‍ അനങ്ങുന്നുമില്ല. ഉള്ളില്‍ ഭയം കൂടി. കുലുക്കി വിളിച്ചാല്‍ കൂനല്‍ക്കുന്നവര്‍ സഹായിക്കാന്‍ വരില്ലെന്ന് തോന്നി. മാറി നിന്ന് നോക്കി. അവന്റെ കണ്ണുകള്‍ എന്നെ തന്നെ പിന്തുടര്‍ന്നു. എവിടേക്ക് മറഞ്ഞാലും അവന്റെ നോട്ടം എന്റെ കണ്ണിലേക്ക് തന്നെ. ആ നോട്ടത്തില്‍ എന്റെ നെഞ്ചിടറി. മനസ്സില്‍ എന്തൊക്കെയോ പൊട്ടിത്തെറിക്കുന്നതുപോലെ. എന്റെ കണ്ണുകള്‍ക്ക് ഒന്നും തടക്കാനായില്ല. കണ്ണുകള്‍ നിറഞ്ഞ് പുറത്തേക്ക് ഒഴുകി.
ഏഷ്യാനെറ്റിലെ പ്രവര്‍ത്തകര്‍ എന്നോടെന്തോ ചോദിക്കുന്നുണ്ടായിരുന്നു. എന്താണെന്ന് പോലും അറിയാനാവാതെ ഞാന്‍ അവന്റെ നോട്ടത്തിലലഞ്ഞില്ലാതാവുന്നതായി തോന്നി. ഞാന്‍ ബിജുവിനെ തിരക്കി, അവിടെ കണ്ടില്ല. ഫോണില്‍ വിളിച്ചു. അടുത്ത ബന്ധുവിന്റെ മരണവാര്‍ത്തയറിഞ്ഞ് കോഴിക്കോട്ടേക്കുള്ള യാത്രയിലാണെന്ന ബിജുവിന്റെ മറുപടി കേട്ടതോടെ ഞാന്‍ ഒന്നു തീരുമാനിച്ചു. റിയാസിന്റെ കണ്ണുവെട്ടിച്ച് ഓഫിലേക്ക് മടങ്ങാമെന്ന്. അന്ന് പക്ഷെ, അതിനും കഴിഞ്ഞില്ല. അവന്റെ ആ ചിത്രത്തിനുമുന്നിലാണ് ഞാന്‍ എന്റെ ബൈക്ക് നിര്‍ത്തിയിരുന്നത്. ഞാന്‍ അവനെ തനിച്ചാക്കി, ഒന്നും മിണ്ടാതെ പോവുകയാണെന്ന ഭാവം അതിലുണ്ടായില്ല. വരുമ്പോള്‍ എന്നോട് പുഞ്ചിരിച്ച ആ ഭാവത്തില്‍ തന്നെ.

പിറ്റേന്ന്, ഉച്ചക്ക് ആള്‍ത്തിരക്കുള്ളപ്പോള്‍ ഞാന്‍ ആ പന്തലിന്റെ കിഴക്കേ വഴിയിലൂടെ റിയാസിനെ കാണാതെ അകത്തേക്ക് കയറി. കേരളത്തിലെ പത്രഫോട്ടോഗ്രാഫര്‍മാരുടെ വാര്‍ത്താചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചിരുന്നത്. ഞാന്‍ അവന്റെ കണ്ണുവെട്ടിച്ചാണ് അതേവഴിയിലൂടെ പുറത്തിറങ്ങിപോന്നതും. എന്റെ കൈവശവും റിയാസിന്റെ ആ ചിത്രമുണ്ട്.
ഒരിക്കലും പുറത്തെടുക്കാതെ സൂക്ഷിച്ച ചിത്രം. അത്ര ജീവനുള്ള ചിത്രം. അവന്റെ ജീവന്‍ എന്റെ ആ സ്വകാര്യതയില്‍ മാത്രം നിലനില്‍ക്കട്ടെയെന്ന് ആഗ്രഹിച്ച് സൂക്ഷിക്കുന്നതാണത്. ഇങ്ങിനെ എത്രയോ സുഹൃത്തുക്കള്‍ ചിന്തിക്കുകയും അവനെ സ്നേഹിക്കുകയും ചെയ്യുന്നുണ്ട്.
സംസ്ഥാന പത്രപ്രവര്‍ത്തക യൂനിയനും പ്രദര്‍ശനത്തിന്റെ ചുമതലയുണ്ടായ ഫോട്ടോഗ്രാഫര്‍ പി.ബി.ബിജുവും അവന്റെ ഓര്‍മ്മകള്‍ക്ക് ഒരുക്കിയ ആ കവാടം വളരെ വിശാലമാണ്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 14നാണ് അവന്‍ തനിച്ചായത്. അല്ല, ഞങ്ങളെ തനിച്ചാക്കി അവന്‍ പോയത്. തലേന്ന് വൈകുന്നേരം മുതല്‍ പുലര്‍ച്ചെ വരെ എത്രയോ കാര്യങ്ങളാണ് അവന്‍ സമൂഹത്തിനെ അറിയിക്കാനൊരുക്കിയിരുന്നത്. ആ വരികളിലെ അച്ചടിമഷി ഉണങ്ങുംമുമ്പെ അവന്‍....

by.... വത്സന്‍  രാമംകുളത്ത് 

Tuesday, December 21, 2010

സ്വര്‍ഗത്തിലെ പിറന്നാള്‍ ...




ആരും ഓര്‍ത്തില്ല... ആരും അറിയാറുമില്ല.. പിറന്നാള്‍ ആഘോഷങ്ങളില്‍ എന്തിരിക്കുന്നു എന്നു ഓരോ തവണയും പറയും, ജന്മദിനാശംസ അറിയിക്കുമ്പോള്‍..   ഇക്കഴിഞ്ഞ അഞ്ചിനു ഒരു പിറന്നാള് കഴിഞ്ഞു, ഈ ലോകത്തില്‍ ഇല്ലാത്തതിനാല്‍ റിയാസിക്കക്ക് ഇനി വയസു കൂടില്ല.. ദൈവം ആ ആത്മാവിനു മോക്ഷം നല്‍കട്ടെ!

Saturday, October 2, 2010

ചങ്ങാതി അസ്സലം

ചങ്ങാതി അസ്സലം അയച്ചു തന്നത്


റിയാസിക്കയുടെ ചങ്ങാതിയും സഹ പ്രവര്‍ത്തകനും ആയിരുന്ന ജോബിന്‍ അഗസ്റ്റിന്‍  (28 ) ബസില്‍ നിന്ന് തെറിച്ചു വീണ്  ഒക്ടോബര്‍ 2 /2010 നു മരിച്ചു.




                                                                             റിയാസിക്കയും ജോബിനും                                                                                                                                   

                                                                        റിയാസിക്കയും ജോബിനും                                      

isameel said...
ജോബിനു വേണ്ടി മലപ്പുറത്ത് പെണ്ണന്വേഷിച്ച് നടക്കുകയായിരുന്നു ഞാന്‍. ചേട്ടന്‍ ചെറുപ്പത്തിലേ പെണ്ണു കെട്ടി എന്നു മാത്രമാണ് അവന്‍ എന്നോട് പറഞ്ഞിരുന്നത്. പക്ഷേ, കോട്ടയം പോലൊരു ജില്ലയില്‍ 22/24 വയസിനിടക്ക് ഒരുത്തന്‍ പെണ്ണു കെട്ടിയത് എന്ത് കൊണ്ട് എന്ന് അന്വേഷിക്കാനുള്ള ബുദ്ധി അന്ന് പോയില്ല. ഓ... മലപ്പുറത്തുകാരെ പോലെ ഇവര്‍ക്കും ബുദ്ധി വെച്ചല്ലോ എന്നോര്‍ത്ത് സന്തോഷിക്കുകയാണ് ചെയ്തത്. ജോബിന്‍ പോയ ശേഷം മാത്രമാണ് അവന്‍ പറയാതിരുന്ന അവന്റെ ജീവിത പശ്ചാതലവും മറ്റും ഞാനറിഞ്ഞത്. വിവാഹിതയായി ഒന്നര മാസത്തിനു ശേഷം വേര്‍പിരിഞ്ഞ, അവനേക്കാള്‍ ഒരു വയസിനു മൂത്ത ഒരു പെണ്‍കുട്ടിയെ, അതും മിശ്ര വിവാഹിതരുടെ മകളായ ഒരുത്തിയെ വിവാഹം കഴിക്കാന്‍ അവന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. മലപ്പുറത്ത് നിന്ന് കണ്ട് അവനിഷ്ടപ്പെട്ട, കോളജില്‍ എന്റെ അനിയത്തിയായി പഠിച്ച ആ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ അവന് വട്ടോ എന്ന് കരുതി ഞാന്‍ ആ കാര്യം വല്ലാതെ മുന്നോട്ട് കൊണ്ടു പോയിരുന്നുമില്ല. അവന്റെ മരണ ശേഷം എനിക്ക് മനസിലാകുന്നു, എന്ത് കൊണ്ട് അങ്ങിനെയെങ്കില്‍ അങ്ങിനെയുള്ള ഒരു കുട്ടിയെ വിവാഹം കഴിക്കാന്‍ അവന്‍ താല്‍പര്യപ്പെട്ടു എന്ന്. ജോബിനേ... ഇത്രമേല്‍ സാമൂഹികാശരണത്വത്തിന്റെ നിശബ്ദ കാലങ്ങള്‍ നീ ഉള്ളില്‍ കൊണ്ടു നടക്കുകയായിരുന്നെന്ന് തീര്‍ച്ചയായും അറിഞ്ഞിരുന്നില്ല. പ്രിയപ്പെട്ട അനിയാ... അത് പറയാതിരുന്നത് നന്നായി, അഭിമാനിയായി... മികവുറ്റവനായി തന്നെ ഞങ്ങളുടെ കണ്‍മുന്നില്‍ നിന്ന് മറയുവാന്‍ നിനക്ക് പടച്ചവന്‍ അവസരം നല്‍കിയല്ലോ...

Friday, October 1, 2010

ചങ്ങാതി ഷബീറലി




റിയാസ്‌......!!!!
ഒരു വാക്കുപോലും മിണ്ടാതെ നീ പോയോ ...??
ഇല്ല ...
നീ ഒരിക്കലും ഞങ്ങളില്‍ നിന്ന് പിരിഞ്ഞിട്ടില്ല
ഞങ്ങളുടെ മനസ്സുകളില്‍ നിന്ന് ഒരിക്കലും നീ പോകില്ല ...!!
എന്തിനെയും പുഞ്ചിരിയോടെ നേരിട്ട ..
എന്നും നന്മകള്‍ മാത്രം സമ്മാനിച്ച പ്രിയ സഹോദരാ......
നീ ഭാഗ്യവാനാണ് സഹോദരാ ...
നീ യാത്രക്ക് തിരഞ്ഞെടുത്ത സമയം വളരെ നന്നായിരിക്കുന്നു
ഒരു റമദാനെ യാത്ര യാക്കി കൊണ്ടാണല്ലോ നീ പടിയിറങ്ങുന്നത്
റമദാനിലൂടെ സംസ്കരിച്ചെടുത്ത മനസ്സുമായി ....
നന്മകള്‍ നിറഞ്ഞ മനസ്സുമായി ....!!
അതില്‍ വീണ്ടും കറകള്‍ വന്നു മൂടും മുന്‍പ്‌  ...
പക്ഷെ ...ഇത്ര നേരത്തെ ...!!
എല്ലാം ദൈവ ഹിതം
നാഥന്റെ  അനുഗ്രഹങ്ങള്‍ വര്‍ഷിക്കുമാറാകട്ടെ ...!!!.

Tuesday, September 28, 2010

Afroz Kannancheri

Thanks Jisha for reposting your friend Riyaskas blog, heard from someone that his last post was about his teacher, whos my beloved mother. And google took me to the blog.
Lets pray that God give them both a peaceful life hereafter. 
Thanks again.
Afroz Kannancheri

Monday, September 27, 2010

ചങ്ങാതി PZ അബ്ദുല്‍ രഹീം ഉമരി


ചങ്ങാതി    PZ അബ്ദുല്‍ രഹീം  ഉമരി  പറഞ്ഞത് 


അന്ന് സെപ്റ്റംബര്‍ 14 ചൊവ്വാഴ്ച പലചരക്ക് കടയില്‍ നിന്നും അവശ്യ സാധനങ്ങള്‍ വാങ്ങി കടക്കാരന്‍ അബ്ബാസ്കയുമായി മദ്രാസ് യൂനിവേഴ്സിടി വിശേഷങ്ങള്‍ സംസാരിച്ചിരിക്കുമ്പോള്‍ ആണ് നാട്ടുകാരന്‍ ആഷിഫ്‌ ,കൊടുങ്ങല്ലൂരില്‍ നിന്നും ഫോണ വിളിച്ചു പറഞ്ഞത്

"എടാ നമ്മുടെ റിയാസ് എന്‍ കെ മരിച്ചെന്നു "സ അദ് വിളിച്ചു പറഞ്ഞു  .ഉറങ്ങി ക്കിടക്കുമ്പോള്‍ മരണം സംഭവിച്ചതാണ് എന്നാണു പറയുന്നത് .അസരിനു ശേഷം മയ്യിത്ത് എടുക്കും .ഞാന്‍ ഇപ്പോള്‍ കൊടുങ്ങല്ലൂരാണ് .എനിക്ക് വരാന്‍ പറ്റുമോന്നു അറിയില്ല പരമാവധി ശ്രമിക്കാം"
  സമയം 11 മണി ആയിട്ടുണ്ട്‌ .വേഗം വീട്ടില്‍ ചെന്ന് പറഞ്ഞു .വേഗം കുളിച്ചു .ഭക്ഷണവും കഴിച്ചു .സ അദ് നോട്  വിളിച്ചു ബസ് റൂട്ട് ചോദിച്ചു .ത്വാഹിരിനെ വിളിച്ചു മരണ വാര്‍ത്ത പറഞ്ഞു .കുഞ്ഞിനു വിളിച്ചു കാരണം തിരക്കി .പറവൂര്‍ സലിം എപ്പോള്‍ പോകുമെന്ന് അന്വേഷിച്ചു .ആരെയും കാത്തു നില്‍ക്കേണ്ടതില്ല മയ്യിത്ത്‌ വേഗം എടുക്കും എന്ന് സ അദ് പറഞ്ഞതിനാല്‍ ആഷിഫിനെ പ്പോലും വെയ്റ്റ് ചെയ്യാതെ വേഗം ആലുവക്ക്‌ വിട്ടു .

ബസ് യാത്രയില്‍ മുഴുവന്‍ തളിക്കുളത്തെ 6 വര്‍ഷ ജീവിതം ലൈവ് ആയി വന്നു കൊണ്ടിരുന്നു .എന്നും മുഖത്തു വിരിയുന്ന ഇളം പുഞ്ചിരി .റിയാസിന്റെ ഹെയര്‍ സ്ടയില്‍ .ബീ ഏ ക്ലാസ്സിലേക്ക് ഒരു ബുക്കും പിടിച്ചു പാവത്താനെ പ്പോലെ നടന്നു നീങ്ങുന്ന പാവം റിയാസ് .വാദി രഹ മയില്‍ പഠിച്ചിരുന്നത് കൊണ്ടാവാം,യതീം ആയിരുന്നത് കൊണ്ടുമാവാം  ക്ലാസ്സിലെ അന്നത്തെ വാടാനപ്പള്ളി ഒര്ഫനെജില്‍ പഠിച്ചു വന്ന സുബൈര്‍ ,ഹകീം ,അലി തുടങ്ങിയ നമ്മുടെ സുഹൃത്തുക്കളോട് വളരെ അടുപ്പവും സ്നേഹവും പുലര്‍ത്തിയിരുന്ന അവരോടൊപ്പം ബെഞ്ചില്‍ ഇരുന്നിരുന്ന റിയാസ് .തല വേദന വന്നാലുള്ള ഡിസ്കില്‍ തല വെച്ചുള്ള കിടത്തം  ."ആനേ സെ ഉസ്കെ ആയെ ബഹാര്‍ ജാനേ സെ ഉസ് കെ ജായേ ബഹാര്‍ "[അവന്റെ വരവോടെ വസന്തം വന്നെത്തും അവന്റെ വിട പറച്ചിലോടെ ആ വസന്തം പൊയ് പോവും "] എന്ന റാഫിയുടെ പാട്ട് കേള്‍ക്കുമ്പോള്‍ പഴയ കൊടിയത്തൂര്‍ വാദി രഹ മയിലെ ഓര്‍മ്മകള്‍ അലയടിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് എന്നെ ക്കൊണ്ട് പലപ്പോഴും പാടിച്ചിരുന്ന രംഗം.ആ വരികളെ അന്വര്‍ഥമാക്കി ക്കൊണ്ട് റിയാസ് ഒന്നും മിണ്ടാതെ കടന്നു കളഞ്ഞു .പറന്നകന്നു  .സ്പോര്‍ട്സിനു  പൊരി വെയിലത്തും പൊടിയിലും തൊപ്പിയും വെച്ച് ഓടി നടക്കുന്ന പാവം റിയാസ് .കോതമംഗലം റിയാസിന്റെ ഇക്കയുടെ /ഇത്തയുടെ കല്യാണം കഴിഞ്ഞു വരുന്ന വഴി എന്‍ കെ യുടെ വീട്ടില്‍ അതിഥികള്‍ ആയതും വലിയൊരു പ്ലേറ്റ് നിറയെ മിച്ചറും ബിസ്ക്കറ്റും കട്ടന്‍ ചായയും കൊണ്ട് ഗംഭീര സല്‍ക്കാരം തന്ന രംഗം  .വല്യുമ്മയും ഉമ്മയും ഒക്കെ സംസാരിച്ച നിമിഷങ്ങള്‍ .തളികുളം പള്ളിയില്‍ അവനിരുന്നു പഠിക്കുന്ന മൂലകള്‍
മിമ്ബരിന്റെ സൈഡ് നീല പെയിന്റടിച്ച തൂണ് ,കോണിപ്പടിയുടെ അടിയില്‍ ഉള്ള ഡസ്ക് ,കാന്റീനിലെ ചായകുടി ............അവന്റെ ഓര്‍ക്കുട്ട് ..... ഫെയ്സ് ബുക്ക് .....ബ്ലോഗ്‌ ....എല്ലാം ഇങ്ങനെ ജീവിച്ചു നില്‍ക്കുന്നു .

ആലുവ ട്രാന്‍സ്പോര്‍ട്ട് ബസ് സ്റ്റാന്റ് എത്തി .കുഞ്ഞിന്റെ വിളി "ഇപ്പോള്‍ എവിടെ എത്തി. അഫ്സലും ഇസ്മായിലും അനീസും ഒക്കെ പുറപ്പെട്ടിടുണ്ട്‌ ചിലപ്പോള്‍ ബേപ്പൂരും വന്നേക്കും" ആലുവ മാതാ മാധുര്യാ തിയേറ്റര്‍ സ്റ്റോപ്പില്‍ നിന്നും പെരുമ്പാവൂര്‍ ബസ് കയറി നാലാം മൈല്‍ ടിക്കറ്റ് എടുത്തു .നിമിഷ നേരം കൊണ്ട് എത്തി .ഒരു മരണം അടുത്തെങ്ങും നടന്നതിന്റെ യാതൊരു വിധ പ്രതീതിയും പരിസരത്തു കണ്ടില്ല .ഉച്ച സമയം 2 30 ആയതിനാലാവണം .അതോ സ്ഥലം മാറിയോ .ചുറ്റും നോക്കുമ്പോള്‍  ഇടുക്കി മന്‍സൂര്‍ ഹോട്ടെലില്‍ നിന്നും ഇറങ്ങി വന്നു സലാം പറഞ്ഞു .വിശേഷങ്ങള്‍ തിരക്കി .വീട് ദിശ പറഞ്ഞു തന്നു .വീട്ടിലേക്കു നടന്നു .

നടക്കും തോറും ആരോ മരിച്ച പ്രതീതി പരിസരങ്ങളില്‍ ദൃശ്യമായി .
ചിലര്‍ യാസീന്‍ ഓതുന്നു .മയ്യിത്ത്‌ കട്ടിലില്‍ വെള്ള പ്പുടവയില്‍ മന്ദ സ്മിതനായി മറ്റൊരു ചങ്ങാതിയോട്‌  പറഞ്ഞ പോലെ "കുറെ നാളായി നന്നായൊന്നു ഉറങ്ങിയിട്ട് .വീട്ടില്‍ ചെന്നട്ട്‌ വേണം നന്നായൊന്നു ഉറങ്ങാന്‍ " 
 അല്ലെങ്കില്‍ പെരുന്നാള്‍ സന്ദേശത്തില്‍ അവന്‍ അയച്ച പോലെ "ഹായ് എന്ത് പെരുന്നാള്‍ .നന്നായി കിടന്നുറങ്ങി .നിങ്ങളുടെ പെരുന്നാള്‍ സൂപ്പര്‍ ആയല്ലോ .അതുകൊണ്ട് എനിക്കും സന്തോഷം "
അവന്‍ ദീര്‍ഘമായി കിടന്നുറങ്ങുന്നു .തളിക്കുളത്ത് പഠിച്ചിരുന്ന കാലത്ത് കണ്ട ക്ഷീണിച്ച മുഖവുമല്ല നല്ല തേജസ്സാര്‍ന്ന പുഞ്ചിരിക്കുന്ന മുഖം .കണ്ണട വെച്ചിട്ടില്ലെന്നു മാത്രം .അപ്പുറത്തെ റൂമുകളില്‍ നിന്നും പല  സ്ത്രീകളും കരയുന്നുണ്ട് .കണ്ണീര്‍ തുടക്കുന്നുണ്ട് .ഉമ്മയുടെ ശബ്ദം അപ്പോഴൊന്നും കേള്‍ക്കുന്നില്ല .റിയാസിന്റെ മുഖത്തോടൊപ്പം ഒരു പാട് 
നിശബ്ദ വികാരങ്ങള്‍ കൂടി മനസ്സിലെക്കാവാഹിച്ചു പുറത്തേക്കിറങ്ങി .കൂടെ കോതമംഗലം ഷെമീരും.

പുറത്തു മജീദ്‌ ആലുവ ,റഷാദ് ആലപ്പുഴ [മാധ്യമം ]മുജീബ് തായിക്കാട്ടുകര [കണ്ണട ].ഏവരും റിയാസിന്റെ വിയോഗത്തെ പല രീതിയില്‍ പങ്കിടുന്നു .കുറച്ചു കഴിഞ്ഞു അനീസ്‌ പട്ടാളം അനിയന്‍ അനസ് ഇരുവരും വന്നു .പിന്നെ അഫ്സല്‍ ,അനീസ്‌ മാള,മന്‍സൂര്‍ അലി കരുവാരക്കുണ്ട് .പീ ഡീ അബ്ദു റസാക്ക് മൌലവിടെ മകന്‍ ബഷീര്‍ക്ക ,മാധ്യമം കൊച്ചി യിലെ വണ്ടിക്കു നിറയെ സഹ പ്രവര്‍ത്തകര്‍ ശാഫിടെ ഇക്ക ഹുസ്സൈന്ക,എം കെ എം ജാഫര്‍ ,അമീര്‍ മാഷ്‌ [സ്ടാടിടിക്സ് മാഷ് ].അപ്പോഴേക്കും അസര്‍ ബാങ്ക് കൊടുത്തു .നമസ്കാരം കഴിഞ്ഞിറങ്ങുമ്പോള്‍ ഷെയ്ഖു ഉസ്താദ് ,ഫൈസി ,ഇബ്രാഹിം മാഷ്‌ ,റിയാസിനെ സ്നേഹിക്കുന്ന റിയാസ് സ്നേഹിച്ചിരുന്ന  തളിക്കുളത്തെ ഇപ്പോഴത്തെ സിക്സ്ത് യെര്‍ ലെ കുറച്ചു സ്ടുടെന്റ്റ്‌.ഇടുക്കിയിലെ കേബീര്‍ സീ പീ ,കൂട്ടില്‍ അക്ബര്‍ അലി ,വടുതല റ ഓഫ് ,അനസ് വടുതല ,ഇബ്രാഹിം അസ്ലം ,സാദിക്ക് എടവനക്കാട് ,എറിയാട് എം ഐ ടിയില്‍ നിന്നും തളിക്കുളം സ്ടുടെന്റുകള്‍ ആയ നിരവധി പേര്‍ ,കണ്ടന്തര നവാസ് ,...............തൃശ്ശൂര്‍ മാധ്യമത്തില്‍ നിന്നും വലിയൊരു വണ്ടി നിറയെ ആളുകള്‍

അന്തരീക്ഷം അസ്തമയത്തെ സ്വീകരിച്ചു കൊണ്ടിരിക്കുന്നു .
എല്ലാവരും കാത്തിരിക്കുന്നത് കോഴിക്കോട് നിന്നും ടീ കെ ഹുസൈന്‍ സാഹിബിന്റെ വരവാണ് .തിരുവനന്ത പുറത്തു നിന്നും റിയാസിന്റെ അനിയന്റെ വരവാണ് ,കോഴിക്കോട് നിന്നും ജെഷ്ട്ടന്റെ വരവാണ് .

ഏകദേശം 6 മണി ആകുമ്പോഴേക്കും കോങ്ങാട് ഇസ്മായില്‍ എത്തി .മയ്യിത്ത്‌ റൂമില്‍ നിന്നും അവസാന വട്ട കുളിപ്പിക്കളും കഴിഞ്ഞു മുറ്റത്ത്‌ കട്ടിലില്‍ വെച്ചിരിക്കുന്നു .ചുറ്റും ആളുകള്‍ യാസീന്‍ ഓതുന്നു .തുടര്‍ന്ന് കൂട്ട പ്രാര്‍ത്ഥന .ഇസ്മായില്‍ റിയാസിന്റെ തല ഭാഗത്ത് എത്തി .അടുത്തു നിന്ന ഇക്കയോട് മൊബൈലില്‍ വീഡിയോ പിടിച്ചു തരാന്‍ പറഞ്ഞു അദ്ദേഹം ഒരു 10 സെക്കണ്ടോളം പിടിച്ചു കൊടുത്തു .സമയം 6 .15 അനിയന്‍ എത്തി .നിര്‍ത്താത്ത കരച്ചില്‍ .പത്തു മിനിട്ട് കഴിഞ്ഞു ഇക്കയും എത്തി .ഏകദേശം 6 35 ഓടെ ടീ കെ ഹുസൈന്‍ ,എന്‍ എം അബ്ദുര്രഹ്മാന്‍ സാഹിബുമാര്‍ എത്തി .അപ്പോഴേക്കും പള്ളിയില്‍മഗ്രിബ് ജമാ അത്ത് കഴിഞ്ഞിരുന്നു .

ഉമ്മയുടെ കരച്ചില്‍ അനിയന്‍ വന്നത് മുതല്‍ ഉച്ചത്തിലായി ."എന്റെ പോന്നു മോനെ "  "എന്റെ പോന്നു മോനെ "എന്നുള്ള ആ ഉമ്മയുടെ ഹൃദയത്തിന്റെ ഭാഷയില്‍ ചാലിച്ച ആ വിളിയിലും കരച്ചിലിലും നബി പറഞ്ഞ മാതാവിന്റെ കാല്‍ പാദത്തിന്നടിയില്‍ കിടക്കുന്ന മക്കള്‍ക്ക്‌ അവകാശപ്പെട്ട സ്വര്‍ഗം ,ആ മക്കളില്‍ റിയാസ് തന്നെ ആദ്യമായി സ്വന്തമാക്കുന്ന പോലെ തോന്നി .ഉമ്മയും മകനും തമ്മിലുള്ള ഹൃദയാനുരാഗം.മകനെ ക്കുറിച്ചുള്ള ഉമ്മയുടെ സംതൃപ്തി .

ജനസാഗരങ്ങളെ സാക്ഷിയാക്കിക്കൊണ്ട് നിശബ്ദ മിഴിനീരുകളോട് മൌനാനുവാദം ചോദിച്ചു കൊണ്ട് പള്ളിക്കാടിനെ ലക്ഷ്യമാക്കി ലാ ഇലാഹ ഇല്ല അള്ള ദികൃകളോടെ ആളുകള്‍ നടന്നു തുടങ്ങി .അയല്‍വാസികളും  സ്ത്രീകളും കുട്ടികളും നെടുവീര്‍പ്പുകളോടെ തപ്ത സ്മരണകളോടെ റിയാസിന് വേണ്ടി പ്രാര്‍ത്തിച്ചു .

മയ്യിത്ത് പള്ളിയിലെത്തി .വീണ്ടും മഗ് രിബ്  നമസ്കാരം .പിന്നെ വന്‍ ജനാവലിയില്‍ മയ്യിത്ത് നമസ്കാരം .അനിയന്‍ നേതൃത്വം നല്‍കി .സമയം 7 മണിയായി .നല്ല ഇരുട്ട് .ഖ ബറിന്റെ അടുക്കല്‍ എത്തി .അറിയിപ്പ് വന്നു കോഴിക്കോട് നിന്നും പുറപ്പെട്ട മറ്റൊരു സംഘം ആലുവ ചൂണ്ടിയില്‍ എത്തിയിരിക്കുന്നു അല്‍പ്പ സമയത്തിനകം എത്തും .മയ്യിത്ത് എടുക്കല്ലേ .പാരമ്പര്യവാദികളും   ചില ബന്ധുക്കളും നമ്മുടെ പ്രവര്‍ത്തകര്‍ തന്നെയും സ്വാഭാവികമായും ചൂടായി .ടീ കെ ഹുസൈന്‍ സാഹിബ് രംഗം തണുപ്പിച്ചു .പലരും പിറ് പിറുക്കാന്‍ തുടങ്ങി .സമയം 7 .20 .സംശയങ്ങള്‍ക് വിരാമം ഇട്ടു സംഘം എത്തി .മയ്യിത്ത്‌ കാണിച്ചു .വേഗം പള്ളിയില്‍ നിന്നും എടുത്തു .

6 വര്ഷം കൂടെ ക്കിടന്ന ആ സഹോദരന്‍ 6 അടി മണ്ണില്‍ അന്ത്യ വിശ്രമം
പൂണ്ടു .ഞങ്ങളും വരും റിയാസേ സ്വര്‍ഗത്തില്‍ കാണാന്‍ നമുക്ക് റബ് തൌഫീക്ക്  നല്‍കട്ടെ എന്ന ആത്മ പ്രാര്‍ഥനയോടെ  .3 പിടി മണ്ണെടുത്ത് ഇട്ടു പ്രാര്തനകളോടെ തിരിച്ചു പോന്നു .

സ്വന്തം കല്യാണത്തിനു വേണ്ടി മാളയില്‍ എങ്ങോ ഒരു കുട്ടിയുടെ കാര്യം പറഞ്ഞതിനാല്‍ അങ്ങോട്ട്‌ വരാം എന്ന് പറഞ്ഞ അതെ ദിവസം തന്നെയാണ് അല്ലാഹു വിളിച്ചത് .ആരോടും പറയാതെ ,പരിഭവങ്ങളില്ലാതെ ,ഒരു ബൈക്ക് സ്വന്തമാക്കണം എന്ന മോഹവുമായി ,അതിനു വേണ്ടി ലോണ്‍ എടുക്കട്ടെ എന്ന് ചോദിച്ചപ്പോ വേണ്ട എന്ന് പറഞ്ഞ ജെഷ്ട്ടനോടും പുഞ്ചിരിച്ചു കൊണ്ട്‌ തന്നെ മോഹം അടക്കി നിര്‍ത്തി ,കട ബാധ്യതകള്‍ ഒന്നുമില്ലാതെ ,ജേര്‍ണലിസ്റ്റ് ‌ ആകണം എന്ന മോഹം സഫലീകരിച്ചു ,അതും വാര്‍ത്തകളില്‍ എന്നും വഴിത്തിരിവായ പത്രത്തില്‍ തന്നെ വഴിത്തിരിവ് സൃഷ്ട്ടിച്ചു റിയാസ് യാത്രയായി .ചരമ കോളം തയ്യാറാക്കേണ്ട ഡ്യൂട്ടി ഉണ്ടായിരുന്ന അന്ന് തന്നെ സ്വന്തം ഫോട്ടോ ചരമ കോളത്തില്‍ വന്നത് നമുക്കൊരു ആഘാതം ആയി .

എന്നാലും ഷെബീര്‍ അലി പറഞ്ഞ പോലെ റിയാസ് ഭാഗ്യവാന്‍ ആണ് .റമദാനില്‍ കഴുകി വൃത്തിയാക്കിയ ഹൃദയവും കൊണ്ടാണ് അധികം വൈകാതെ റിയാസ് യാത്രയായത് .ആ മാതാവിന്റെ ഉള്ളുരുകിയ പ്രാര്‍ത്ഥന കൂടി റബ് കേട്ടാല്‍ ഉറപ്പാണ് അള്ളാഹു റിയാസിന് സ്വര്‍ഗം കനിഞ്ഞെക്കാം .നമ്മുടെ പ്രാര്‍ത്ഥനകള്‍ കൂടി അവനായി തുടര്ത്തുക .

പ്രവാചകന്മാരുടെയും മുഹമ്മദ്‌ നബിയുടെയും അദ്ദേഹത്തിന്‍റെ ഭാര്യമാരുടെയും മക്കളുടെയും അലി ഫാത്വിമ കുടുംബക്കാരുടെയും ഖുല ഫാഉ ര്രാഷിദീങ്ങളുടെ കൂടെയും മറ്റു സ്വഹാബാക്കള്‍ക്കൊപ്പവും താബി ഈങ്ങള്‍ ക്കൊപ്പവും മദ് ഹബിന്റെ ഇമാമീങ്ങള്‍ക്കൊപ്പവും മുജദ്ദിദ് കള്‍ക്കൊപ്പവും അള്ളാഹു റിയാസിനേയും ഉള്‍പ്പെടുത്തി സ്വര്‍ഗ്ഗ പ്രവേശനം നല്‍കി അനുഗ്രഹിക്കുമാരാകട്ടെ .
ഒപ്പം അവന്റെ കുടുംബക്കാരെയും സുഹൃത്തുക്കളായ നമ്മെയും ആമീന്‍ ആമീന്‍ .ബി രഹ മത്തിക്ക യാ അര്‍ഹമ ര്രാഹിമീന്‍ .

ചങ്ങാതി ഇക്ബാല്‍

ചങ്ങാതി ഇക്ബാല്‍ വാരാദ്യ മാധ്യമത്തില്‍ എഴുതിയത്




Saturday, September 25, 2010

ചില ഫോട്ടോകള്‍

            








            




       


      

       

         
     

ചങ്ങാതി അന്‍വറുല്‍ ഹഖ്

മരിക്കാത്ത ഓര്‍മകള്‍... കെ.എ കൊടുങ്ങല്ലൂര്‍ അവാര്‍ഡ്ദാനച്ചടങ്ങില്‍ സാഹിത്യഅക്കാദമി അങ്കണത്തില്‍ റിയാസിനൊപ്പം. ഇഖ്ബാല്‍, ജോഷി, ജാബിര്‍ സമീപം
ഫോട്ടോ: പി.ബി.ബിജു
Anwarul Huque  
ചങ്ങാതി അന്‍വറുല്‍ ഹഖ്  റിയാസിക്കയുടെ  ഫേസ് ബുക്ക്‌ വാള്ളില്‍ പോസ്റ്റ്‌ ചെയ്തത്

Monday, September 20, 2010

ചങ്ങാതി ജിഷ പറഞ്ഞത്


എന്താ പറയാ? :-(  ഒന്നും പറയാനില്ല... 
റിയാസിക്ക മരിച്ചു.. :-(
:-(  ഒരു പുഞ്ചിരി കൊണ്ടു മുന്നില്‍ നില്‍ക്കുന്നയാളുടെ എല്ലാ സങ്കടങ്ങളും മായ്ച്ചു കളയുന്ന ചങ്ങാതി ഇനിയില്ല  ... 
ഇന്നലെ വൈകുന്നേരം നാലു മണിക്ക് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നയാള്‍  ഇന്ന്  അതെ നേരത്ത് ശവ മഞ്ചത്തില്‍  വെള്ള തുണിയില്‍.... ഹൊ.. നെഞ്ച് തകര്‍ന്നു പോകുന്നു... ജോലി കഴിഞ്ഞ് രാത്രി വീട്ടിലെത്തി, പുലര്‍ച്ചെ നമസ്കാരവും കഴിഞ്ഞ് കിടന്നിട്ട് റിയാസിക്ക പിന്നെ ഏഴുന്നേറ്റില്ല ..  ഇന്ന് രാത്രിയില്‍ ചരമ പേജ് ചെയ്യണമെന്നു നേരത്തെ ഡ്യൂട്ടി കിട്ടിയ റിയാസിക്ക ഇന്ന് രാവിലെ പത്രത്തില്‍ ചരമ പേജില്‍ .... :-(
കുറെ ദിവസങ്ങളായി ശരിക്ക് ഉറങ്ങിയിട്ട്  ... ഇന്നത്തെ ഓഫ്‌ ഡേ   ഉറങ്ങി തീര്‍ക്കണമെന്ന് പറഞ്ഞാണ് പോയത്! അറം പറ്റി പോയല്ലോ! അവസാന ഉറക്കത്തിലേക്കു റിയാസിക്ക ആണ്ടു പോയത് റിയാസിക്ക പോലും അറിഞ്ഞിട്ടുണ്ടാകില്ല...  :-(
ആ ഉമ്മച്ചിയെ എന്ത് പറഞ്ഞു സമാധാനിപ്പിക്കും?   രാത്രി ഡ്യൂട്ടി  കഴിഞ്ഞു വന്ന മകന് ചായ ഫ്ലാസ്കില്‍ എടുത്തു  വച്ചെന്നു പറയാന്‍ ചെന്നതാണ് ആ അമ്മ..  എഴുന്നേല്‍ക്കാന്‍  വയ്യ ഉമ്മച്ചീയെന്നു  പറയാന്‍ പോലും.... ഈശ്വരാ... 26 വയസിലേ  തിരിച്ചെടുക്കാന്‍ മാത്രം, നീ റിയാസിക്കയെ അത്രേം സ്നേഹിക്കേണ്ടായിരുന്നു  ... അല്ലെങ്കിലും നീയൊരു ക്രൂരനാണ്... 
സൌഹൃദം ഹൃദയത്തില്‍ തുടങ്ങുന്നു എന്നു കാണിച്ചു തന്നയാളാണ്  റിയാസിക്ക... ഇന്ന് റിയാസിക്കയുടെ  ഹൃദയം മണ്ണിനടിയിലാണ്...  പക്ഷെ... ഒരുകാലത്തും  അവസാനിക്കാത്ത സൌഹൃദം കടമിട്ടിട്ടാണ്  റിയാസിക്ക പോയത് ... 
പുലര്‍ച്ചെ കാണുന്ന സ്വപ്നങ്ങളൊക്കേം  ഫലിക്കുമായിരിക്കും! റിയാസിക്കയും സ്വപ്നം കണ്ടോ?  പുലര്‍ച്ചെ സ്വപ്നം കാണിച്ചാണോ ദൈവമേ നീ അങ്ങോട്ട്‌ കൊണ്ടു പോയത്? വേണ്ടായിരുന്നു  
http://theechilla.blogspot.com/2010/09/blog-post.html

Tuesday, September 14, 2010

Thursday, September 16, 2010

ചങ്ങാതി രഞ്ജിത്ത് പറഞ്ഞത്



Blogger ranjith said...
കൊച്ചിയില്‍  വച്ചു  തന്നുള്ള  പരിചയം  ആയിരുന്നു  അവനുമായി  ,,,,ഞാന്‍  ഓര്‍ക്കുന്നു  unirversity   സ്പോര്‍ട്സ്  കവര്‍  ചെയ്യാനായി  മഹാരാജാസ്  ഗ്രൗണ്ടില്‍    വച്ചാണ്  ഞാന്‍  ആദ്യം  പരിച്ചയപെടുന്നത് , പിന്നെ  കുറെ    സ്പോര്‍ട്സ്  മീറ്റുകളില്‍  ഞങ്ങള്‍  ഒരുമിച്ചുണ്ടാകാറുണ്ടായിരുന്നു  , ഒരുമിച്ചു  ഫുഡ്‌  കഴിക്കും  ഒരുമിച്ചു  നടക്കും  എന്തെങ്കിലും  ഡൌട്ട്  ഉണ്ടെങ്കില്‍  കൂടെ  അവനോട്  ഞാന്‍  ചോദിക്കാറുണ്ടായിരുന്നു      .എന്റെ  ഓര്‍ക്കുട്ട്  ആല്‍ബത്തില്‍  ഒരു  സ്പോര്‍ട്സ്  ഫോട്ടോ  അവന്‌  പ്രിയപെട്ടതയിരുന്നു , എനിക്ക്  അതിനു  അവാര്‍ഡ്‌  ഉറപ്പാണെന്ന്    അവന്‍  പറയുമായിരുന്നു ,ഓര്‍കുടില്‍  അവാര്‍ഡ്‌  മിസ്സിംഗ്‌  എന്നെഴുതി  എനിക്ക്  വല്യ  അവാര്‍ഡും  അവന്‍  തന്നു  , ഇതൊന്നും   അല്ല   എന്നെ  വേദനിപ്പിക്കുന്നത് , അന്ന്  രാവിലെ  ഞാന്‍  സ്ക്രാപ്പ്  ബുക്കില്‍  അവന്‌  ഒരു  മെസ്സേജ്   അയച്ചു-  എന്തുണ്ട് ? കണ്ടിട്ട്  കുറെ  കാലായല്ലോ ? തൃശൂര്‍   വന്നതില്‍  പിന്നെ  കാണാനേ  കിട്ടുന്നില്ലല്ലോ  എന്നു  പറഞ്ഞ്  , ബിജു  എന്നെ  വിളിച്ചു  പറഞ്ഞപ്പോള്‍  ഞെട്ടി  പൊയീ ... 

ചങ്ങാതി - വത്സന്‍ രാമംകുളത്ത്

 ചങ്ങാതി വത്സന്‍ രാമംകുളത്ത്  അദ്ദേഹത്തിന്റെ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്തത്  ഇവിടെ കോപ്പി ചെയ്യുന്നു
 
അനിവാര്യമാകേണ്ട സാന്നിധ്യം...
മരിച്ച ഒരാളുടെ സാന്നിധ്യം ആവശ്യപ്പെടുന്നെങ്കില്‍ അതാണ് പ്രധാനം...സി.ആര്‍.നീലകണ്ഠന്റെ പ്രസംഗം ഉള്‍ക്കൊള്ളുന്ന സോളിഡാരിറ്റി പരിപാടിയുടെ വാര്‍ത്ത എഡിറ്റ് ചെയ്ത് റിയാസ് പറഞ്ഞു.
'ശരത്ചന്ദ്രന്‍ മനുഷ്യജീവിതത്തിന്റെ രാഷ്ട്രീയം ജീവനിലേറ്റുവാങ്ങിയ വ്യക്തി-സി.ആര്‍.നീലകണ്ഠന്‍' എന്നതായിരുന്നു റിപ്പോര്‍ട്ടര്‍ നല്‍കിയിരുന്ന തലവാചകം. അത് മാറ്റുകയാണെന്ന് എന്നെ വിളിച്ച് റിയാസ് പറയുമ്പോള്‍ മറിച്ചൊന്നും തോന്നിയിരുന്നില്ല. റിയാസ് അങ്ങിനെയായിരുന്നു. വാര്‍ത്തകളുടെ തുടക്കവും ഒടുക്കവും മിനിക്കി വായനക്കാരനെ ആകര്‍ഷിക്കുംവിധമാക്കുന്നതില്‍ മറ്റു എഡിറ്റര്‍മാരെ പോലെയല്ല. അരികിലുണ്ടെങ്കില്‍ റിപ്പോര്‍ട്ടറുടെകൂടി അഭിപ്രായം തേടും.
പക്ഷെ, ഷീബയുടെ റിപ്പോര്‍ട്ടിന്റെ തലവാചകം തിരുത്താന്‍ എന്നോട് അഭിപ്രായം ചോദിച്ചു. റിയാസിന്റെ അഭിപ്രായം കൊള്ളാമെന്ന് ഞാന്‍ പറഞ്ഞു. വാര്‍ത്തക്കിടയില്‍ നിന്ന് 'മണ്ണിനും വായുവിനും വെള്ളത്തിനും വേണ്ടിയുള്ള നിലക്കാത്ത ജനകീയപ്രതിരോധങ്ങള്‍ ശരത്ചന്ദ്രന്റെ സാന്നിധ്യം അനിവാര്യമാക്കുന്നെന്ന' സി.ആര്‍.നീലകണ്ഠന്റെ പ്രസ്താവം കോപ്പി ചെയ്തു. അതിനെ മുറിച്ച് 'ജനകീയ പ്രതിരോധങ്ങള്‍ ശരതചന്ദ്രന്റെ സാന്നിധ്യം അനിവാര്യമാക്കുന്നു' എന്നാക്കി.
എന്തോ, പിറ്റേന്ന് വാര്‍ത്തയുടെ തലവാചകം 'ശരത്ചന്ദ്രന്‍ മനുഷ്യരാഷ്ട്രീയം ജീവനിലേറ്റുവാങ്ങി -സി.ആര്‍.നീലകണ്ഠന്‍' എന്നാണ് കണ്ടത്. മാറ്റം വരുത്തിയത് റിയാസ് തന്നെയാണോ എന്നത് അറിയാന്‍ ഇനിയെനിക്കാവില്ല. എന്നാല്‍, റിയാസിന്റെ സാന്നിധ്യം എന്നും അനിവാര്യമാണെന്ന് ഡസ്കില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തിന് ശേഷം തോന്നി.
അനുസ്മരണ യോഗത്തില്‍ പ്രശാന്തിന്റെ വാക്കുകള്‍ ആരൊക്കെയോ റിയാസിനോട് അനീതി കാട്ടിയെന്ന് തോന്നും വിധമായിരുന്നു. രണ്ടുവരി മാത്രമെ പ്രശാന്ത് സംസാരിച്ചുള്ളൂ. അതിങ്ങനെയായിരുന്നു. 'മുസ്തഫ പറഞ്ഞതുപോലെ റിയാസിനോട് നീതി കാട്ടണമെങ്കില്‍ അവിടെ(ഗഫൂര്‍ക്കയുടെ മേശപ്പുറത്തേക്ക് വിരല്‍ചൂണ്ടി) ഇരിക്കുന്ന ആ തടിച്ച പുസ്തകം വായിച്ചാല്‍ മതി'.
റിയാസ് ഇവരില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. ഡസ്കിലെ 'പണി' തീര്‍ത്ത് പുറത്തിറങ്ങാന്‍ കൊതിച്ചയാളായിരുന്നില്ല. പത്രത്തിന്റെ വൃത്തിക്കും വെടിപ്പിനും ഡസ്കിലെ എഡിറ്റിങും ലേ-ഔട്ടും മാത്രം പോര. ബ്യൂറോയും പരസ്യവിഭാഗവും വിതരണ വിഭാഗവുമെല്ലാം അഴഞ്ഞ രീതി ഉപേക്ഷിക്കണമെന്ന് പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പറഞ്ഞ വിഭാഗങ്ങളുടെ ചുമതലക്കാരോട് അങ്ങേയറ്റം ആദരവോടെയും സ്നേഹത്തോടെയുമുള്ള നിര്‍ദേശമാണ് ഇക്കാര്യത്തില്‍ റിയാസ് നടത്തിയിരുന്നത്. ഒരു പക്ഷെ, സ്വന്തം പണി എത്രത്തോളം കുറക്കാമെന്ന് ചിന്തിക്കുന്ന സബ് എഡിറ്റര്‍മാര്‍ മറ്റുള്ളവരുടെ പോരായ്മകളെ ആയുധമാക്കുമ്പോള്‍ റിയാസ് അവയെ തിരുത്താന്‍ സമയം കണ്ടെത്തി. അദ്ദേഹത്തോട് ഒഫീസിലെ മുതിര്‍ന്നവര്‍ക്കുപോലും ബഹുമാനം ഉണ്ടായിരുന്നതിന് കാരണമതായിരുന്നു. ഇവിടെയാണ് റിയാസിന്റെ അനിവാര്യത.
എന്തെങ്കിലും 'സര്‍ക്കസ്' കാട്ടി ബൈ ലൈന്‍ സ്റ്റോറികള്‍ നിരത്തുന്ന സബ് എഡിറ്റര്‍മാര്‍ക്കും റിയാസ് മാതൃകയാണ്. റിയാസ് അവസാനമെഴുതിയ ജൂലൈ 9ലെ 'ജയിക്കാനുറച്ചെത്തിയ സ്പെയിന്‍' എന്ന ലേഖനം അതിനുദാഹരണമാണ്. മുന്‍ ഇന്ത്യന്‍താരം ജോപോള്‍ അഞ്ചേരിയുമായി നടത്തിയ അഭിമുഖത്തിന് സ്വന്തം പേര് നല്‍കാനുള്ള സ്വാതന്ത്രം ഒരു സബ് എഡിറ്റര്‍ എന്ന നിലയ്ക്ക് റിയാസിനുണ്ടായിരുന്നു.
'പോള്‍ എന്ന നീരാളി സ്പെയിന്‍ തോല്‍ക്കുമെന്ന് പ്രവചിച്ചാലും ജര്‍മമി ജയിക്കുമായിരുന്നില്ല. സ്പെയിനിന്റെ കൂട്ടമായ ആക്രമണത്തിനുമുന്നില്‍ ആരും തോല്‍ക്കുമായിരുന്നു'- എന്നതില്‍ കളിയെ മുഴുവന്‍ വായിച്ചെടുക്കാം. റിയാസ് റിപ്പോര്‍ട്ട് ചെയ്ത 2008ലെ സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ഞാനും മുഴുവന്‍ ദിവസമുണ്ടായി. അന്നൊന്നും പരിചയപ്പെടാന്‍ കഴിയാതിരുന്നത് ഒരുപക്ഷെ എന്റെ നിര്‍ഭാഗ്യമോ ഭാഗ്യമോ ആയിരിക്കാം. ഒരു വര്‍ഷത്തെ പരിചയം കൊണ്ടുതന്നെ ആവോളം സ്നേഹം തന്ന ഒരു അനുജന്‍. എന്റേതടക്കം സഹജീവികളുടെ ദുഃഖങ്ങളെ അറിയാനും അവയുടെ ആഴം കുറക്കാനും റിയാസ് കാണിച്ചിരുന്ന താല്പര്യം. പത്രപ്രവര്‍ത്തക മനുസുകള്‍ക്കിടയില്‍ അപൂര്‍വ്വം.

Wednesday, September 15, 2010

ചങ്ങാതി - ഫിറോസ്‌ അബ്ദുല്‍ഖാദര്‍

ഫിറോസ്‌   അബ്ദുല്‍ഖാദര്‍  അയച്ചു തന്ന ഫോട്ടോസ്     

safiroze@gmail.com

ചങ്ങാതി - സലീല്‍ ഇബ്രാഹിം


“You think that you an insignificant, while there is a great universe contained in you.”
സലീല്‍ ഇബ്രാഹിം 
saleelibrahim@gmail.com
റിയാസിക്കയുടെ ചങ്ങാതി  സലീല്‍ ഇബ്രാഹിം അയച്ചു തന്ന  കുറിപ്പും ഫോട്ടോകളും ഇവിടെ ചേര്‍ക്കുന്നു 

ആസ്യ ടീച്ചര്‍
ആക്സമികമായാണ് ആ മരണ വാര്‍ത്ത കണ്ടത്.ഡെസ്ക്കില്‍ ചരമ വാര്‍ത്തകളുമായി കെട്ടി മറിയുമ്പോള്‍ ഇത്തരം നടുക്കങ്ങള്‍ ഇടിത്തീയായി പതിക്കുന്നത് ഇത് രണ്ടാംതവണയാണ്.അന്ന് എനിക്ക് ജനറല്‍ പേജുകളുടെ ഉത്തരവാദിത്തമായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആയുസ് ഒടുങ്ങിയവരുടെ സാമൃാജ്യത്തിലേക്ക് പ്രവേശിക്കേണ്ടി വരാറില്ല. ഇവിടെ തീര്‍ച്ചയായും ഞാന്‍ എത്തിനോക്കുകയായിരുന്നു എന്ന് വേണം പറയാന്‍. ഏതോ അദൃശ്യ ശക്തിയുടെ മൌനാനുവാദത്തോടെ എട്ടാം പേജ് മോണിറ്ററില്‍ പ്രത്യക്ഷപ്പെട്ടതും ഓര്‍മയില്‍ ക്ലാവു പിടിച്ചു തുടങ്ങിയ ചിത്രം തെളിഞ്ഞതും ഒരുമിച്ചാണ്.'.. ........ ........ ഇതിനിടയില്‍ ടീച്ചര്‍ തളര്‍ന്നതും എവിടെനിന്നോ എന്റെ ചെവിയിലെത്തിയിരുന്നു. പക്ഷേ ആ കിടപ്പ് മരണത്തിലേക്കുള്ള വഴിയായിരുന്നുവെന്ന് കരുതിയില്ല. ഇതിനിടയില്‍ എപ്പോഴെങ്കിലും ടീച്ചര്‍ എന്നെ ഓര്‍ത്തിരുന്നോ എന്നെനിക്കുറപ്പില്ല. അനേകായിരം ശിഷ്യരില്‍ ഈ മുഖം അത്രപ്പെട്ടെന്ന് മറക്കുമെന്നും ഞാന്‍ വിശ്വസിക്കില്ല. ഇടക്ക് പലപ്പോഴും കത്തയക്കണമെന്നും വിളിക്കണമെന്നുമൊക്കെ കരുതിയെങ്കിലും മരണത്തിന്റെ വിളിക്ക് മുമ്പില്‍ എന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചു.   http://riyasikka.blogspot.com/2010/09/blog-post_140.html
ഈ കുറിപ്പ് റിയാസ്  എഴുതിയതാണ്, അവന്‍ പഠിച്ച ഓര്‍ഫനേജിലെ ടീച്ചറിന്റെ മരണം അവന്‍ അറിഞ്ഞത് പത്ത്രത്തിലൂടെയാണ്, അവന്‍ ആ കുറിപ്പില്‍ എഴുതിയ അവസാന വരിയാണ് ഇപ്പോള്‍ എനിക്കും എഴുതാന്‍ തോന്നുന്നത് "" ഇടക്ക് പലപ്പോഴും കത്തയക്കണമെന്നും വിളിക്കണമെന്നുമൊക്കെ കരുതിയെങ്കിലും മരണത്തിന്റെ വിളിക്ക് മുമ്പില്‍ എന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചു.""




Tuesday, August 3, 2010


തൃശൂരില്‍ ബി.വി.ബിയില്‍ ജേണലിസം ചെയ്യുമ്പോളാണ്, എല്ലാവരും പ്ലാച്ചിമടയില്‍ പോകാന്‍ തീരുമാനിച്ചു. ^അറുബോറന്‍ ക്ലാസുകളില്‍ നിന്ന് ജംപ് ചെയ്യുക ^ഉദ്ദേശ ശുദ്ധി നിശ്കളങ്കം^ കുടിവെള്ളത്തിനായി ജീവിതം സമരമാക്കിയ ഒരു ദേശത്തിന് കൂറ് പ്രഖ്യാപിക്കുക എന്നതും ലക്ഷ്യമായിരുന്നു. കുടല്‍ പുറത്തേക്ക് തെറിക്കുമോ എന്ന് തോന്നിപ്പോകും അവരുടെ മുദ്രാവാക്യം കേട്ടാല്‍.അത്രയ്ക്കും ഊര്‍ജമെടുത്താണ് തൊണ്ട കീറി അവര്‍ വായുവില്‍ മുഷ്ടി എറിയുന്നത്. മൂന്ന് വര്‍ഷം മുമ്പ് കര്‍ണ്ണപടങ്ങളില്‍ വന്നടിച്ച ആ തീക്കാറ്റ് ഇപ്പോഴും ഉള്ളം പൊള്ളിക്കുന്നു.
കെ.എസ്.ആര്‍.ടി.സിയെയും സ്വകാര്യബസിനെയും ടൂറിസ്റ്റ് വാഹനമാക്കിയാണ് യാത്ര.അന്ന് ജിഷ കണ്ടക്ടര്‍ക്ക് കൊടുക്കാന്‍ ഏല്‍പ്പിച്ച കുറിപ്പടി വായിച്ചതോര്‍ത്ത് കരച്ചിലാണ് വരുന്നത്.'അടിച്ചു തകര്‍ക്കണമെന്ന്' കരുതിയവരും ഒപ്പമുണ്ട്. ഉച്ചമയക്കത്തിലാണ് പെരുമാട്ടി പഞ്ചായത്തും കടന്ന് ഊഷര ഭൂമിയിലെത്തിയത്.സമരക്കാരെ കണ്ടു, സംസാരിച്ചു,റാഫിസാറിന്റെ ക്ലാസില്‍ നിന്ന് കിട്ടിയ മുഴുവന്‍ ആവേശവും പേറി എടുത്താല്‍ പൊങ്ങാത്ത കാമറ തോളത്ത് തൂക്കിയവര്‍ ആ പാവങ്ങളെ നിര്‍ത്തിയും ഇരുത്തിയും പൊരിച്ചും പോസ് ചെയ്യിപ്പിച്ചു.ആയുസില്‍ കഞ്ഞിയെ വെറുത്തവര്‍പോലും മയിലമ്മയ നല്‍കിയ 'അവയിലബിള്‍' വറ്റ് വാങ്ങിക്കഴിച്ച് വയര്‍ തലോടി.
സന്ദര്‍ശക ബുക്കില്‍ ഒപ്പുചാര്‍ത്തി പ്ലാച്ചിമടയോട് യാത്ര പറഞ്ഞു. ഇനി ഒരുപക്ഷെ, ഇവിടേക്ക് വണ്ടി കയറിക്കൊള്ളണമെന്നില്ല. പാലക്കാട്ട് നിന്ന് തൃശൂരിലേക്കുള്ള ബസിലാണിപ്പോള്‍ യാത്ര.പലരും 'തൂക്കിത്തുടങ്ങി'. ഉറക്കം നഷ്ടപ്പെട്ടഒരാളാണ് ആ കാഴ്ചയിലേക്ക് വിരല്‍ ചൂണ്ടിയത്. കൂട്ടത്തിലെ 'ഐ.എം.എഫും വേള്‍ഡ് ബാങ്കും' സ്ത്രീകളുടെ സീറ്റിലിരുന്ന് കൊക്കകോള കുടിച്ച് വയര്‍ വീര്‍പ്പിക്കുന്നു! അവരുടെ വയര്‍ കൊക്കപ്പുഴു തിന്നുപോകട്ടെ.എന്നാലും മയിലമ്മ പൊറുക്കില്ല.

1 comments:




nishitha said...
കൊക്കപ്പുഴു തിന്നു പോകട്ടെ!!  August 19, 2010 12:19 PM 

അടിവര

Tuesday, August 3, 2010



ചില വരകള്‍ അടിയിലായാലും മുകളിലായാലും മനുഷ്യനെ അടികൊള്ളിക്കും. അത്തരത്തിലൊരു അടി  ഇന്നലെ ബഷീറിനിട്ട് കിട്ടി.ടി.കെ പേജിലെ 'നെല്ലും പതിരും' വായിച്ച ലേഖകന്‍ ചില 'പിതിരുകള്‍' കണ്ടെത്തി  കോഴി കൂവുംമുമ്പേ ബ്യൂറോയിലേക്ക് വിളിച്ചു. പാതിരാമയക്കത്തിലായിരുന്ന സെക്യൂരിറ്റി 'പ്രബോധകനാണ്' ഫേണെടുത്തത്....... വിട്ട ഭാഗം വല്‍സേട്ടന്‍ പൂരിപ്പിക്കട്ടെ.
മംഗലാപുരത്ത് നിന്ന് കൊതുകിന്റെ കടിയുംവാങ്ങി പട്ടികടിച്ചപോലെ നീരുമായി വന്ന ബഷീറിനെ പ്രശസ്ത നിരൂപകന്‍ പ്രശാന്ത് കോലഴി നിന്ന നില്‍പ്പില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തു. നീര് വെച്ച കൈപോലെ 'സന്തോഷ്' എന്ന് സ്വയം അവകാശപ്പെടുന്ന ബഷീറിന്റെ ആമാശയം നിറഞ്ഞു.
ചുണ്ടുവിനെ ഉറക്കിക്കിടത്തി പ്രൂഫിലെത്തിയ അനില്‍ നായരെന്ന അനിത് കുമാറിന് ബഷീറിന്റെ വക ഇരുത്തിപ്പൊരിക്കല്‍.
സംഭാഷണത്തില്‍ നിന്ന്: ബഷീര്‍: നിങ്ങള്‍ എവിടെ നോക്കിയാ പ്രൂഫ് വായിക്കുന്നത്? നായര്‍: നിങ്ങള്‍ എവിടെ നോക്കിയാ എഡിറ്റ് ചെയ്യുന്നത്? ബഷീര്‍:വലത്തേ തലക്കലേക്ക് വിരല്‍ ചൂണ്ടി ഉത്തരപ്പെട്ടു, സിസ്റ്റത്തില്‍ നോക്കി....മൊത്തം തെറ്റാണല്ലോ ഫയലില്‍...ആടിനെ വിഴുങ്ങിയ 'നീര്‍ക്കോലിയെ' പോലെ നായര്‍: ഞാന്‍ സംശയം തോന്നിയതിന്റെ അടിയില്‍ 'അടിവരയിട്ടിരുന്നു';നിങ്ങള്‍ ശ്രദ്ധിക്കാത്തതിന് എന്റെ കണ്ണട എന്ത് പിഴച്ചു?  സിസ്റ്റത്തില്‍ ഫയല്‍ വിളിച്ച ബഷീറിന് ചോദ്യം മുട്ടി.ജെ.സി.ബി വന്നിട്ടും ബഷീറിന്റെ  നാവ് പിന്നെ  പൊന്തിയില്ല. 'നാവിന്റെ ഒരു തലവര'അല്ലാതെന്തു പറയാന്‍...
ജേണലിസം ക്ലാസില്‍ അടിവരയിട്ട് പഠിച്ചത് ഞാന്‍ ഒരിക്കല്‍ക്കൂടി അയവിറക്കി.പത്രം ഇറക്കുന്നത് സബ്^എഡിറ്ററാണ്. അതിന്റെ മുഴുവന്‍ ഉത്തരവിദത്തവും അവനില്‍ നിക്ഷിപ്തം.

2 comments:



ജിഷ എലിസബത്ത് said...
photo veno? plaachimada yaathrayude? :-)


samba said...
no thanx. ennittu venam....

'പൈസ താ സേട്ടാ'

Friday, July 30, 2010



ഇന്നത്തെ യാത്രയിലും ഞാനവളെ കണ്ടു. തൊണ്ടപൊട്ടുമാര്‍ച്ചുത്തില്‍ അവള്‍ പാടുന്ന 'തുംസെമില്ലേ കിത്തേ മന്നാഹെ'ക്ക് കൂടെയുള്ള കിളവന്‍ ഹാര്‍മോണീയം മീട്ടുന്നുണ്ട്. ഇടയ്ക്ക് ശ്രുതി പിഴയ്ക്കുന്നുണ്ടെങ്കിലും യാത്രക്കാര്‍ മുഴുവന്‍ തുടയില്‍ താളം പിടിക്കുകയാണ്.
വിശപ്പകറ്റാനുള്ള കരച്ചിലാണത്.ഗുരുവായൂര്‍ പാസഞ്ചറിലെ സ്ഥിരം ഗായികയാണ് ഈ പെണ്‍കുട്ടി. എനിക്കീ പ്രായത്തില്‍ അനുജത്തി ഉണ്ടായിരുന്നെങ്കില്‍ അവളിപ്പോള്‍ ആറിലോ ഏഴിലോ പഠിക്കുന്നുണ്ടാകണം. സീസണ്‍ പാസഞ്ചേഴ്സിന്റെ വെടിപറച്ചിലുകള്‍ ഈ സമയം നിശ്ചലമാകും. സ്ഥിരം കുറ്റിയാണെങ്കിലും ഇവള്‍ക്ക് നാണയത്തുട്ടുകള്‍ നല്‍കാന്‍ മിക്കവരും കീശപരതും.യാത്രക്കാര്‍ക്ക് മുന്നില്‍ നീട്ടിയ കൈകളുമായി മിനിട്ടുകളോളം തമ്പടിക്കുന്ന സ്വഭാവക്കാരിയല്ലിവള്‍. യാത്രക്കാരുടെ മുഖത്ത് നോക്കിയാണ് പൈസ കൈപ്പറ്റല്‍ . അവര്‍ക്കറിയാം ആരൊക്കെയാണ് തന്റെ വിശപ്പടക്കുകയെന്ന്. ഇതിനിടെ തന്റെ മുന്നിലെത്തുന്ന ഈ പാവം പിടിച്ച പെണ്‍കുട്ടിയ പുച്ഛത്തോടെ ആട്ടിപ്പായിക്കുന്നവരും ഇല്ലാതില്ല. പക്ഷെ ഇവള്‍ നടന്നകന്നാലും ട്രെയിനിന്റെ മുരള്‍ച്ചയെ കീഴ്പ്പെടുത്തി ചെവികളിലെത്തുന്ന 'തുംസെ മില്ലെ'ക്കൊപ്പം താളമീട്ടാന്‍ കൈതട്ടിമാറ്റിയവരുടെ വിരലുകളും ഉണ്ടാകും.
ഇന്നും അവളുടെ കൈ ഊഴം കഴിഞ്ഞ് എന്റെ അടുത്തെത്തി. എന്റെ മുഖത്തേക്കായിരുന്നില്ല അവളുടെ നോട്ടം. തിന്നുകഴിഞ്ഞ് പകുതിയായ ലെയ്സിന്റെ പാക്കറ്റ് ഞാനവള്‍ക്കുനേരെ നീട്ടി. എന്റെ മുഖത്തേക്ക് ഒരു നോട്ടമെറിഞ്ഞ് 'പൈസ താ സേട്ടാ'യെന്നവള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. കീശയില്‍ കൈയിട്ടെങ്കിലും കൈയ്യില്‍ കനത്തിലൊന്നും തടഞ്ഞില്ല. എ.ടി.എമ്മില്‍ നിന്നെടുത്ത നൂറിന്റെ നോട്ട് അവള്‍ക്ക് കൊടുക്കാനാവില്ലല്ലോ...

ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ

Friday, July 30, 2010




ഉറുഗ്വായ് താരം ഡിഗോ ഫോര്‍ലാന്‍ കൊല്‍ക്കത്തയില്‍ എത്തിയിരിക്കുന്നു.പ്രിയപ്പെട്ട മറഡോണ വന്നശേഷം വംഗനാട്ടിലെത്തിയ ലോകോത്തര താരമാകണം ഫോര്‍ലോന്‍. രണ്ടുപേരുടെയും പേരിന്റെ തുടക്കത്തില്‍ ഡിഗോ വന്നതും യാദൃശ്ചികം.
ടെലിവിഷനു മുന്നില്‍ കണ്ണും വായയും തുറന്ന് പാതിരാവിനെ സമ്പന്നമാക്കിയ നമ്മള്‍ ഇന്ത്യക്കാര്‍ക്ക് ഫോര്‍ലോനെ തൊടാന്‍ കിട്ടിയ അവസരമായി ഇതിനെ കാണുക. ഫുട്ബാള്‍ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനെത്തിയ പൂച്ചക്കണ്ണന്‍ ഒരു ദിവസം മുഴുവന്‍ അടച്ചിട്ട മുറയില്‍ വിശ്രമത്തിലാണത്രെ. so, നമ്മള്‍ ഉമ്മറപ്പടിയില്‍ കാത്തിരുന്നേപറ്റു. കണ്‍മുന്നില്‍ കാണുന്ന ഫുട്ബാള്‍ ദൈവങ്ങളെ കണ്ട് വിശപ്പടക്കൂ.നമ്മുടെ യൊരുവയറ്റിപിഴപ്പ്. അല്ലേല്‍ ദഹനക്കേട് പിടിക്കും. ഒരു പക്ഷെ, ഉള്ളംകൈയില്‍ നിന്ന് ചോരപൊടിയുവോളം കൈയടിച്ചതിനുള്ള ഉപകാര സ്മരണയാകണം ഈ വരവ്. എന്തായാലും ഫര്‍ലോങ്ങുകള്‍ താണ്ടി ഫോര്‍ലാന്‍ വന്നല്ലോ.thanks forlan.

ഉണ്ണിയേട്ടന്‍

Monday, July 12, 2010




ഉണ്ണിയേട്ടന്‍ ഞങ്ങള്‍ക്കെന്നും അത്ഭുതമായിരുന്നു.ഇത്തരം മനുഷ്യര്‍ മണ്ണില്‍ ജീവിച്ചിരിക്കുന്നതുകൊണ്ടാകം ദൈവം അത്ര പെട്ടെന്ന് ഈ ലോകത്തെ നശിപ്പിക്കാത്തതെന്ന് ഞാന്‍ പലപ്പോഴും ആലോപിച്ചിട്ടുണ്ട്. ജീവിക്കാന്‍ ആവശ്യത്തിന് വകയുണ്ടായിട്ടും മോനും മരുമോളും ഭാര്യയും അടങ്ങുന്ന കുടുംബം മോശമല്ലാത്ത രീതിയില്‍ നാട്ടില്‍ ജീവിച്ചിരുന്നിട്ടും ഉണ്ണിയേട്ടന്‍ ഒറ്റപ്പാലം ഉപേക്ഷിച്ച് ചെട്ടിയങ്ങാടിയിലെത്തുകയായിരുന്നു.എന്നാല്‍ ബന്ധങ്ങള്‍ വലിച്ചെറിഞ്ഞല്ല ഉണ്ണിയേട്ടന്റെ വരവ്. ഉണ്ണിയേട്ടന്‍ അങ്ങനെയാണ്. ആരെയും ആശ്രയിക്കാതെ എന്നാല്‍ എല്ലാവര്‍ക്കും ആശ്രയമായി ഉണ്ണിയേട്ടന്‍ ജീവിച്ചു. ഭാര്യയും മോനും കാണണമെന്നുതോന്നുമ്പോള്‍ ചെട്ടിയങ്ങാടിയിലെ മൂന്നുനില ബില്‍ഡിങ്ങിന്റെ ഗ്രൌണ്ട് ഫ്ലോറിലുള്ള കോണിപ്പടിയുടെ കീഴെ പട്ടികയും പലകയും വെച്ച് കെട്ടിയുണ്ടാക്കിയ മുറിയില്‍ എത്തും. ഏതാനും ചില സംസാരങ്ങളിലൊതുങ്ങും അവരുടെ കൂടിക്കാഴ്ച.
ഈ മൂന്നുനിലകെട്ടിടത്തിന്റെ കാവല്‍ക്കാരനാണ് ഉണ്ണിയേട്ടന്‍. പിന്നെ ഉറക്കം നഷ്ടപ്പെടാന്‍ എന്തെങ്കിലും വേണോ? ഉണ്ണിയേട്ടന്‍ എപ്പോഴും ഉണര്‍ന്നിരിക്കും. മതിമറന്ന് ഉറങ്ങുന്ന രീതി പത്തുപന്ത്രണ്ട് വര്‍ഷമായി ഇല്ല. ഇതിനിടെ കിനാക്കള്‍ പോലും വറ്റിയിരുന്നു. ഉറക്കത്തിലേക്കെങ്ങാനും വഴുതിവീണാല്‍ ഞെട്ടിയുണരുന്ന ഉണ്ണിയേട്ടനെ പലപ്പോഴും കണ്ടിട്ടുണ്ട്. അത്രയ്ക്കും ജാഗ്രത്തായി ഇമവെട്ടാതെ കണ്ണും കാതും തുറന്നുവെച്ച് ഉണ്ണിയേട്ടന്‍ ആ മൂന്നുനിലകെട്ടിടത്തിന് കാവലിരുന്നു.
ഇതിനിടെ നേരമ്പോക്കേന്നോണം ഉണ്ണിയേട്ടന്‍ തന്റെ വീടിനുസമീപം തുറന്ന ചായക്കട സമീപത്തെ കച്ചവടക്കാര്‍ക്കും ചുമട്ടുത്തൊഴിലാളികള്‍ക്കും ആശ്രയമായി. അഞ്ച് രൂപക്ക് ചായയും പരിപ്പുവടയും കിട്ടുന്ന ഭൂമി മലയാളത്തിലെ ഏക ചായക്കട ഉണ്ണിയേട്ടന്റേതാകും. പലപ്പോഴും പൈസ കൊത്താല്‍ പിന്നെ കണക്ക്കൂട്ടാം എന്നാകും മറുപടി. ഇടക്ക് പലപ്പോഴും ഇവിടെ നിന്ന് കഞ്ഞിയു ചമ്മന്തിയും കഴിക്കാനുള്ള ഭാഗ്യവും ഞങ്ങള്‍ക്ക് കിട്ടിയിട്ടുണ്ട്. പക്ഷേ ഇതിനിടക്ക് ഉണ്ണിയേട്ടന്‍ രോഗിയായത് ആരും അറിഞ്ഞില്ല. എല്ലാവര്‍ക്കും വേണ്ടി ഉറക്കമൊളിച്ച ഉണ്ണിയേട്ടന്‍ വര്‍ഷങ്ങളായിട്ട് ഉറങ്ങിയിട്ടില്ലത്രെ.ന്യൂമോണിയ പിടിച്ച് കിടപ്പിലായ ഉണ്ണിയേട്ടനെ സമീപത്തെ കച്ചവടക്കാര്‍ നിര്‍ബന്ധിച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പിന്നെ മൂന്ന് ദിവസം ഐ.സി.യുവില്‍ കിടന്നു.നാലാം ദിവസം ഡ്യൂട്ടിക്കെത്തിയ ഞങ്ങള്‍ കേള്‍ക്കുന്നത് ഉണ്ണിയേട്ടന്റെ മരണവാര്‍ത്തയാണ്. മരണം കാത്താണ് മൂന്ന് ദിവസം ആശുപത്രിയില്‍ കിടന്നതെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ വയ്യ. സ്ട്രോങ്ങ് ചായ പ്രതീക്ഷിച്ചിരുന്ന ഞങ്ങള്‍ക്ക് പിന്നീടുള്ള ദിവസങ്ങളില്‍ കാണാനായത് തലയണയും വിരിയും ബാക്കിയാക്കി ഉണ്ണിയേട്ടന്റെ ഇട്ടേച്ചുപോയ പ്ലാസ്റ്റിക് കട്ടിലാണ്.

2 comments:


ബദര്‍ badar said...
ചിലര്‍ അങ്ങിനെയാണ്.. ജീവനേക്കാളും നമ്മെ സ്നേഹിക്കും.. അവരുടെ സ്നേഹം നമ്മള്‍ തിരിച്ചറിയുമ്പോളെക്കും, അവരെ നമുക്ക് നഷ്ട്ടപ്പെട്ടിട്ടുണ്ടാവും..

samba said...
jhan sheri vekkunnu badhar..... but unniyettanu aru pakarakkaranakum?